ബാലഭാസ്‌കറിന് നഷ്ടമായത് പതിനാറ് വര്‍ഷം കാത്തിരുന്ന് കിട്ടിയ സൗഭാഗ്യം

By Web TeamFirst Published Sep 25, 2018, 12:25 PM IST
Highlights

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠികളായിരുന്നു ലക്ഷ്മിയും ബാലഭാസ്കറും. 2000 ലായിരുന്നു ഇവരുടെ  വിവാഹം. പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്കൊരു മകൾ പിറന്നത്.

തേജസ്വിനി ബാലയ്ക്ക് വേണ്ടി ബാലഭാസ്കറും ലക്ഷ്മിയും കാത്തിരുന്നത് പതിനാറ് വർഷങ്ങളായിരുന്നു. എന്നിട്ടും, വെറും രണ്ട് വർഷത്തിന് ശേഷം സെപ്റ്റംബർ 25 പുലർച്ചെ അവള്‍ തിരികെ പോയി. 

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ചത്. ഡ്രൈവർ അർജ്ജുൻ, ഭാര്യ ലക്ഷ്മി, തേജസ്വിനി ബാല എന്നിവരാണ് കാറിലുണ്ടായിരുന്നത്.  രണ്ടുവയസ്സുകാരിയായ മകൾ തേജസ്വിനി ബാല ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

കുഞ്ഞിന്റെ നേർച്ചയുമായി ബന്ധപ്പെട്ടാണ് ഇവർ ക്ഷേത്രത്തിൽ പോയതെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. അനവധി നേർച്ചകാഴ്ചകൾ നടത്തിയതിന് ശേഷം ലഭിച്ച കുഞ്ഞായിരുന്നു തേജസ്വിനി. തൊട്ടടുത്തുണ്ടായിരുന്ന ഹൈവേ പൊലീസാണ് ആദ്യം സംഭവ സ്ഥലത്ത് ഓടിയെത്തിയത്. നാട്ടുകാർ എത്തുന്നതിന് മുമ്പ് തന്നെ ഇവർ കാറിന്റെ ചില്ല് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ആ സമയത്ത് കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. 

പൊലീസ് വാഹനത്തിൽ തന്നെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലെത്തിയ ഉടൻ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആംബുലൻസിലാണ് മറ്റ് മൂന്നുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലെത്തിച്ചത്. മൂവരും ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠികളായിരുന്നു ലക്ഷ്മിയും ബാലഭാസ്കറും. 2000 ലായിരുന്നു ഇവരുടെ  വിവാഹം. പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്കൊരു മകൾ പിറന്നത്. 'കാറിന്റെ മുൻവശം പൂർണ്ണമായും തകര്‍ന്നിരുന്നു. കാർ പൊളിച്ചപ്പോൾ ആദ്യം കണ്ടത് കു‍ഞ്ഞിനെയാണ്. അപ്പോൾത്തന്നെ ഹൈവേ പൊലീസ് അവരുടെ വാഹനത്തിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പുറത്തെടുക്കുമ്പോൾ തന്നെ കു‍ഞ്ഞിന് ബോധമുണ്ടായിരുന്നില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം.' മംഗലാപുരം പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. തിരുവനന്തപുരം ടെക്നോ സിറ്റിയ്ക്ക് അടുത്തായിരുന്നു സംഭവം.

ബാലഭാസ്കറിന്റെയും അർജ്ജുന്റെയും നില ഗുരുതരമാണ്. ബാലഭാസ്കറിന്റെ കഴുത്തിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. അതുപോലെ അർജ്ജുന്റെ പരിക്കുകളും ഗുരുതരമാണ്. ഡ്രൈവർക്കൊപ്പം കാറിന്റെ മുൻസീറ്റിലിരുന്ന ബാലഭാസ്കറിന്റെ മടിയിലായിരുന്നു മകൾ തേജസ്വിനി. പന്ത്രണ്ടാമത്തെ വയസ്സിലാണ് ബാലഭാസ്കർ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനും കൂടിയാണ് ഈ പ്രതിഭ. ഫ്യൂഷൻ മ്യൂസികിലൂടെ വേദികളിൽ വിസ്മയം തീർത്തിരുന്നു ബാലഭാസ്കർ. 

click me!