
കേരളാ കത്തോലിക്ക സഭയുടെ അഭിമാനമായി സിസ്റ്റർ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയരും. മധ്യപ്രദേശിലെ ഇൻഡോറിൽ രാവിലെ 10 മണിക്കാണ് ചടങ്ങുകൾ.സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിൽ രാവിലെ 9 മണിക്ക് വിശ്വാസസമൂഹം ഒരുമിച്ച് വിശുദ്ധ ബലി അർപ്പിക്കും.
കത്തോലിക്ക സഭയുടെ പുണ്യ നക്ഷത്രമായി സിസ്റ്റർ റാണി മരിയ ഇനി വിശ്വാസിസമൂഹത്തിന് മുന്നിൽ ജ്വലിച്ച് നിൽക്കും.രാവിലെ 10 മണിക്കാണ് മധ്യപ്രദേശിലെ ഇൻഡോറിൽ ചടങ്ങുകൾ ആരംഭിക്കുക.വത്തിക്കാനിലെ വിശുദ്ധ ഗണ വിഭാഗം മേധാവി കർദ്ദിനാൾ എയ്ഞ്ചലോ അമിറ്റോയാണ് പ്രഖ്യാപനംനടത്തുക.സിസ്റ്റർ റാണി മരിയയുടെ കുടുംബാംഗങ്ങളും പുല്ലുവഴി ഇടവക പ്രതിനിധികളും എഫ്.സി.സി സന്ന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
പ്രേക്ഷിത ശുശ്രൂഷയ്ക്കൊപ്പം ജൻമിവാഴ്ചയ്ക്കും കർഷക ചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ മിർജാപ്പൂർ ഗ്രാമവാസികളെ സിസ്റ്റർ റാണി മരിയ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചു. വരുമാനത്തിന്‍റെ വിഹിതം ബാങ്കിൽ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നിൽ ജീവിതം പണയം വയ്ക്കാതിരിക്കാനും പഠിപ്പിച്ചു ഈ കന്യാസ്ത്രീ. സിസ്റ്ററുടെ പ്രവർത്തനങ്ങളിൽ വിറളി പൂണ്ട ജന്മിമാർ ഏർപ്പാടാക്കിയ സമുന്ദർ സിംഗെന്ന വാടകഗുണ്ടയുടെ കുത്തേറ്റാണ് 1995 ഫെബ്രുവരി 25ന് നാൽപ്പത്തിയൊന്നുകാരിയായ സിസ്റ്റർ റാണി മരിയ രക്തസാക്ഷിത്വം വരിച്ചത്. വിശുദ്ധ അൽഫോൻസാമ്മയ്ക്കും ചാവറയച്ചനും ഏവുപ്രാസ്യമ്മക്കും ശേഷം കേരള കത്തോലിക്കസഭയ്ക്ക് ലഭിക്കുന്ന മറ്റൊരു സമ്മാനമാണ് സിസ്റ്റർ റാണിമരിയ.
ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി എന്ന ഖ്യാതിയോടെയാണ് സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയരുന്നത്. സിസ്റ്റർ റാണി മരിയയുടെ ജന്മനാടായ പുല്ലുവഴിയിൽ രാവിലെ 9 മണിക്ക് വിശ്വാസ സമൂഹം ഒരുമിച്ച് വിശുദ്ധ ബലി അർപ്പിക്കും.ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും പുല്ലുവഴിയിൽ ഒരുക്കും. നവംബർ 15 ന് സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് പുല്ലുവഴിയിൽ എത്തിക്കും. 19 നാണ് പുല്ലുവഴിയിൽ കൃതജ്ഞതാ ബലിയും ആഘോഷങ്ങളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam