കേരള അഭിഭാഷക (ഭേദഗതി) ബിൽ 2026ന് മന്ത്രിസഭ അംഗീകാരം നൽകി. ഈ ഭേദഗതിയിലൂടെ വിരമിക്കൽ, മരണാനന്തര ആനുകൂല്യം 20 ലക്ഷമായും ചികിത്സാ സഹായം 2 ലക്ഷമായും ഉയർത്തി. ജൂനിയർ അഭിഭാഷകർക്കായി സ്റ്റൈപൻഡ് സ്റ്റാമ്പുകളും പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും ബില്ലിൽ

കൊച്ചി: കേരള അഭിഭാഷക (ഭേദഗതി) ബിൽ 2026ന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി സംസ്ഥാന നിയമ മന്ത്രി പി രാജീവ്. 1980 ലെ കേരള അഭിഭാഷക ക്ഷേമനിധി നിയമത്തിൽ സമഗ്രമായ ഭേദഗതികൾ കൊണ്ടുവരാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആയിരക്കണക്കിന് അഭിഭാഷകരും അവരുടെ കുടുംബങ്ങൾക്കും കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം നേടാൻ സഹായിക്കുന്നതാണ് ഈ പരിഷ്‌കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവിൽ 10 ലക്ഷം രൂപയായിരുന്ന വിരമിക്കൽ, മരണാനന്തര ആനുകൂല്യം 20 ലക്ഷം രൂപയായി ഉയർത്തി. ചികിത്സാ സഹായം 2 ലക്ഷം രൂപയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. വക്കാലത്തുകളിൽ പതിപ്പിക്കേണ്ട വെൽഫെയർ ഫണ്ട് സ്റ്റാംപുകളുടെ നിരക്കുകളും പുതുക്കി നിശ്ചയിച്ചു. ജൂനിയർ അഭിഭാഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് അഡ്വക്കേറ്റ് സ്റ്റൈപൻഡ് സ്റ്റാംപുകൾ ആരംഭിക്കും. 2025-ൽ കോടതി ഫീസുകളിൽ വന്ന വർധനയെ തുടർന്ന് ക്ഷേമനിധിയിലേക്ക് പ്രതിവർഷം ഏകദേശം 42 കോടി രൂപ അധികമായി ലഭിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.