പൊലീസ് സുരക്ഷയിലും വധഭീഷണി; കനക ദുര്‍ഗയുടേത് തടവിന് തുല്യമായ സ്ഥിതി: വെളിപ്പെടുത്തലുമായി ബിന്ദു

By Web TeamFirst Published Jan 26, 2019, 3:33 PM IST
Highlights

സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണിയെന്ന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഷോർട്ട് സ്റ്റേ ഹോമിൽ തടവിന് തുല്യമായ അവസ്ഥയിലാണ് കനകദുർഗയുടെ ജീവിതമെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട്.

കോഴിക്കോട്: പൊലീസ് സുരക്ഷയിലും വധഭീഷണിയുണ്ടെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ കനകദുര്‍ഗയുടേതെന്നും ബിന്ദു കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശബരിമല ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് ബിന്ദു.  സമൂഹമാധ്യമങ്ങളില്‍ തന്‍റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് ബിന്ദു പറയുന്നു. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആക്രമണസാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

ഭര്‍ത്താവും ബന്ധുക്കളും കൈയൊഴി‌ഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് ബിന്ദു പറയുന്നു. സന്ദര്‍ശകരെ അനുവദിക്കുന്നില്ല, ഫോണ്‍ ചെയ്യാനും ബിന്ദുവിന് നിയന്ത്രണങ്ങളുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പൊലീസടക്കം മൂന്ന് പൊലീസുകാരെയാണ് ബിന്ദുവിന്‍റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഇവരുടെ കാവലുണ്ട്.

click me!