
മൈസൂരു: മകൻ അഭിനയിച്ച ചിത്രം കാണാൻ തീയേറ്ററിലെത്തിയ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കെതിരെ വിമർശവുമായി ബിജെപി. സംസ്ഥാനത്തിന്റെ വരൾച്ചയും കാർഷിക പ്രതിസന്ധിയും എങ്ങനെ പരിഹരിക്കാമെന്ന് ചിന്തിക്കുന്നതിനെക്കാൾ ഉപരി തന്റെ മകന്റെ സിനിമയുടെ പ്രമോഷനുവേണ്ടിയാണ് മുഖ്യമന്ത്രി കൂടുതൽ സമയം ചെലവഴിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
മകന്റെ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി തീയേറ്ററുകളിൽ ചെലവഴിക്കുന്ന അതേ സമയവും പരിശ്രമവും കർണാടകയിൽ വരൾച്ചയെ നേരിടുന്നതിനുവേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുമായിരുന്നു. സംസ്ഥാനത്തെ 377 കർഷകർ ആത്മഹത്യയും ചെയ്യില്ലായിരുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി.
ചലച്ചിത്രതാരം നിഖിൽ ഗൗഡയാണ് കുമാരസ്വാമിയുടെ മകൻ. നിഖിൽ ഗൗഡ നായകനായെത്തുന്ന സീതാരാമ കല്ല്യാണ എന്ന ചിത്രം കാണുന്നതിനായാണ് കുടുംബസമേതം കുമാരസ്വാമി തീയേറ്ററിലെത്തിയത്. ചിത്രം കാണാൻ പോയതിന്റെ വിശേഷങ്ങൾ കുമാരസ്വാമി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ എച്ചഡി ദേവ ഗൗഡയ്ക്കൊപ്പമാണ് കുമാരസ്വാമി ചിത്രം കാണാൻ പോയത്.
വെള്ളിയാഴ്ച കർണാടകയിലെ മന്ത്രിമാർക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. കുമാരസ്വാമി തന്നെയാണ് സീതാരാമ കല്ല്യാണ നിർമ്മിച്ചിരിക്കുന്നത്. സിനിമാ പ്രൊഡ്യൂസറായാണ് കുമാരസ്വാമി കരിയര്‍ തുടങ്ങുന്നത്. പിന്നീട് രാഷ്ട്രീയത്തിലേക്കും മുഖ്യമന്ത്രി പദത്തിലേക്കും എത്തി. അഞ്ച് സിനിമകളാണ് കുമാരസ്വാമി കന്നഡയില്‍ നിര്‍മിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam