ബിജെപി പ്രാദേശിക നേതാവിന്റെ മകളെ തോക്കിൻമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോയി

By Web TeamFirst Published Feb 16, 2019, 10:24 AM IST
Highlights

അഞ്ചുമാസം മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ആളാണ് സുപ്രഭാത് ബട്യാബയാൽ. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി അംഗം കൂടിയായിരുന്നു അദ്ദേഹം.

കൊൽക്കത്ത: ബിജെപി പ്രാദേശിക നേതാവിന്റെ മകളെ തോക്കിൻമുനയിൽ നിർത്തി ഒരു സംഘം അക്രമികൾ തട്ടിക്കൊണ്ടുപോയി. പശ്ചിമ ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബിജെപി നേതാവായ സുപ്രഭാത് ബട്യാബയാലിന്റെ  ഇരുപത്തിരണ്ടുകാരിയായ മകളെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

വീടിന്റെ വാതിൽ തകര്‍ത്ത ശേഷം അക്രമി സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സഹോദരന്‍ സുജിത്ത് ബട്യാബയാൽ പൊലീസിനോട് പറഞ്ഞു. അഞ്ചംഗസംഘമാണ് വീട് കയറി അക്രമം നടത്തിയത്. സംഭവ സമയത്ത് ബട്യാബയാൽ വീട്ടില്‍ ഇല്ലായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം ആക്രമിസംഘം പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്നും സുജിത്ത് പറഞ്ഞു.

അഞ്ചുമാസം മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ആളാണ് സുപ്രഭാത് ബട്യാബയാൽ. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് സിപിഎമ്മിന്‍റെ ജില്ലാ കമ്മറ്റി അംഗം കൂടിയായിരുന്നു അദ്ദേഹം. അതേസമയം സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അക്രമികളെ എത്രയും വേ​ഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

click me!