
റായ്പൂർ: ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകന് നേരെ ബിജെപി നേതാക്കളുടെ ആക്രമണം. റായ്പൂരിൽ നടക്കുന്ന ബിജെപിയുടെ ജില്ലാതല യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സുമൻ പാണ്ഡെയെയാണ് ഒരു സംഘം ബിജെപി പ്രവർത്തകർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
അക്രമണത്തിൽ സുമന് തലയ്ക്ക് പരിക്കേറ്റിടുണ്ട്. സംഭവത്തിൽ സുമന്റെ പരാതിയിൽമേൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബിജെപി റായ്പൂർ ജില്ലാ പ്രസിഡന്റ് രാജീവ് അഗർവാൾ, ബിജെപി ഓഫീസർ ഭാരവാഹി വിജയ് വ്യാസ്, ഉത്ത്കാർഷ് ത്രിവേദി, ദീന ഡോങ്ക്രേ എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുത്തതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കേസിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
റായ്പൂരിലെ ബിജെപിയുടെ ഏകാത്മ പരിസർ ഓഫീസിൽ നടക്കുന്ന യോഗം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പാർട്ടി പ്രവർത്തകർ മർദ്ദിച്ചതെന്ന് സുമൻ നൽകിയ പരാതിയിൽ പറയുന്നു. മൊബൈൽ ഉപയോഗിച്ചായിരുന്നു യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ യോഗത്തിനിടയിൽ നേതാക്കൾ തമ്മിൽ അടിപിടി ഉണ്ടാകുകയും അത് താൻ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് അടിപിടികൂടുന്നതിന്റെ ദൃശ്യങ്ങൾ മായ്‌ച്ചുകളയാൻ നേതാക്കൻമാർ തന്നോട് ആവശ്യപ്പെട്ടു.
എന്നാൽ ദൃശ്യങ്ങൾ മായ്‌ച്ചുകളയാൻ വിസമതിച്ചതിനെ തുടർന്ന് നേതാക്കൻമാർ ചേർന്ന് തന്നെ മർദ്ദിക്കുകയും ബലം പ്രയോഗിച്ച് ദൃശ്യങ്ങൾ മായ്‌ച്ചുകളയുകയും ചെയ്തു. സംഭവത്തിനുശേഷം 20 മിനിറ്റോളം ഓഫീസിനുള്ളിൽ തടഞ്ഞുവച്ചിരുന്നു. പിന്നീട് ഓഫീസിൽനിന്ന് പുറത്തുവന്നതിനുശേഷമാണ് സംഭവത്തെക്കുറിച്ച് മറ്റ് മാധ്യമപ്രവർത്തകരെ അറിയിച്ചതെന്നും സുമൻ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. ബിജെപി ഓഫീസിന് മുന്നിൽ മാധ്യമപ്രവർത്തകർ തടിച്ചുകൂടുകയും മാധ്യമപ്രവർത്തകനെ മർദ്ദിച്ചവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. അതേസമയം സംഭവത്തിൽ പാർട്ടി പ്രവർത്തകർ അക്രമത്തിന് ഇരയായ മാധ്യമപ്രവർത്തകനോട് ക്ഷമ പറഞ്ഞതായി മുതിർന്ന ബിജെപി വക്താവ് സച്ചിതാനന്ദ് ഉപാസന പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തിലെ പരാജയം സംബന്ധിച്ചാണ് യോഗത്തിൽ ചർച്ച ചെയ്തത്. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് യോഗം നടക്കുന്ന ഓഫീസിൽനിന്ന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യോഗത്തിന്റെ ദൃശ്യങ്ങൾ സുമൻ മൊബൈലിൽ പകർത്തുന്നത് പ്രവർത്തകർ കാണുകയും റെക്കോർഡ് ചെയ്യുന്നത് നിർത്താനും വീഡിയോ മായ്ച്ചുകളയാൻ അവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam