
ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് രാജസ്ഥാന്. വസുന്ധരാ രാജ സിന്ധ്യയുടെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ച ബിജെപി ലക്ഷ്യമിടുമ്പോള്‍ കോണ്‍ഗ്രസാകട്ടെ അധികാരവഴികളിലേക്കുള്ള മടങ്ങിവരവാണ് സ്വപ്നം കാണുന്നത്. സര്‍വ്വേ ഫലങ്ങളില്‍ പലതും കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കിയത് ബിജെപിയെ സംബന്ധിച്ചടുത്തോളം ക്ഷീണമായിരുന്നു.
അതിനിടിയിലാണ് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ സുരേന്ദ്ര ഗോയല്‍ അണികള്‍ക്കൊപ്പം പടിയിറങ്ങിയതിന് പിന്നാലെ ലോക്സഭ എംപിയും പാര്‍ട്ടി വിട്ടു.
ദൗസ മണ്ഡലത്തിലെ എംപിയും മുന്‍ പൊലീസ് ഓഫീസറുമായ ഹരീഷ് മീണയാണ് ബിജെപി പാളയത്തില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. 2013 ല്‍ രാജസ്ഥാന് ഡിജിപി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷമാണ് മീണ ബിജെപിയില്‍ ചേര്‍ന്നത്. ദൗസയില്‍ മത്സരിച്ച ഇദ്ദേഹം വിജയമധുരം പാര്‍ട്ടിക്ക് നല്‍കിയിരുന്നു.
നേരത്തെ ജൈതാരൻ മണ്ഡലത്തിൽ അഞ്ചു തവണ ബിജെപിക്കുവേണ്ടി വിജയം സ്വന്തമാക്കിയ മന്ത്രി സുരേന്ദ്ര ഗോയലാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതുകൊണ്ട് പാര്‍ട്ടി വിട്ടത്. ഇവിടെ അവിനാഷ് ഗെഹ്ലോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥിത്വം നല്‍കിയിരിക്കുന്നത്. ജൈതാരന്‍ മണ്ഡലത്തില്‍ വിമതനായി മത്സരിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. ഡിസംബർ ഏഴിനാണു രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam