
ദില്ലി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ ടി20 ഫോര്‍മുലയുമായി ബിജെപി. ടി20 എന്ന് കേള്‍ക്കുമ്പോള്‍ ക്രിക്കറ്റുമായി ബന്ധമുണ്ടെന്ന് തോന്നുമെങ്കിലും ഇവിടെ മറ്റൊന്നാണ് കാര്യം. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും പ്രചരണത്തിനായി 20 വീടുകളിലെങ്കിലും സന്ദര്‍ശനം നടത്തണമെന്നതാണ് ബിജെപിയുടെ ടി20 ഫോര്‍മുല. അവരവരുടെ മേഖലയിലെ 20 വീടുകളില്‍ കയറി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും വോട്ടുറപ്പിക്കുകയുമാണ് വേണ്ടത്. വീടുകള്‍ സന്ദര്‍ശിച്ച് ചായ കുടിച്ച ശേഷം മാത്രം തിരികെ പോരണമെന്നാണ് നിര്‍ദേശം.
അടുത്ത അഞ്ച് വര്‍ഷം ഭരണമുറപ്പിക്കുക എന്നതാണ് പുതിയ ഫോര്‍മുലയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ വിവരിക്കുകയും ഓരോ ബൂത്തിലും പത്ത് യുവാക്കളെയെങ്കിലും ഇറക്കി പ്രചരണം നടത്തുകയും വേണം. ഒപ്പം നമോ ആപ്പിന്‍റെ പരിചയപ്പെടുത്തല്‍, ബൂത്ത് ടോളി എന്നീ പരിപാടികളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പദ്ധതികളെ കുറിച്ച് അവബോധം നല്‍കാന്‍ ബിജെപിയുടെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നിരവധി പരിപാടികള്‍ പ്രചരണത്തിനായി ബിജെപി ആസൂത്രണം ചെയ്തിരുന്നു. ടെക്നോളജി ഉപയോഗിച്ചുള്ള പ്രചരണമായിരുന്നു ഇതില്‍ പ്രധാനം. ത്രീഡി സംവിധാനമുപയോഗിച്ച് മോദിയുടെ പ്രസംഗങ്ങള്‍, ചായ് പി ചര്‍ച്ച എന്നിവയായിരുന്നു അത്. ഈ തെരഞ്ഞെടുപ്പില്‍ പഴയ പ്രചരണ രീതികള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. നമോ ആപ്പില്‍ പരമാവധി ആളുകളെ ചേര്‍ക്കുക എന്നതാണ് പുതിയ ഫോര്‍മുലയിലെ പ്രധാന നിര്‍ദേശം.
ഒരു പോളിങ് ബൂത്തില്‍ നൂറ് പേരെങ്കിലും നമോ ആപ്പിന്‍റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇതില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആവശ്യമായ നിര്‍ദേശങ്ങള്‍ ആപ്പ് വഴി നല്‍കും. പ്രചരണത്തിനാവശ്യമായ വിശ്വാസ്യയോഗ്യമായ ടെക്സ്റ്റുകളും വീഡിയോകളും ആപ്പുവഴി വിതരണം ചെയ്യും. ടോളി ടീം എന്നാല്‍ പ്രധാനപ്പെട്ട പ്രചരണ ഗ്രൂപ്പുകളാണ്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്‍റെയും ഭരണ നേട്ടങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയാണ് ഇവരുടെ ഉത്തരവാദിത്തം. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചരണം തടുക്കാന്‍ കൃത്യമായ കണക്കുകളും വിവരങ്ങളും ഉപയോഗിക്കണം. ഓരോ നേട്ടങ്ങളും ജനങ്ങളെ പറഞ്ഞ് മനസിലാക്കാന്‍ കഴിയണം. ആവശ്യമായാല്‍ സഹായങ്ങള്‍ ചെയ്ത് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam