ഛത്തീസ്ഗഡിൽ ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ് വൻ ആയുധശേഖരം പിടികൂടി. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെത്തിയത്.
ദില്ലി: ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി. ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ് ആണ് ആയുധശേഖരം പിടികൂടിയത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ച അത്യാധുനിക ആയുധങ്ങൾ അടക്കമാണ് പിടികൂടിയിരിക്കുന്നത്. കമാൻഡൻഡ് ദുഷ്യന്ത് രാജ് ജയ്സ്വാൾ, സെക്കൻഡ് ഇൻ കമാൻഡ് ദീപക് സെമാൽട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
57 അംഗ ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ് സംഘമാണ് ആയുധങ്ങൾ പിടികൂടിയത്. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെത്തിയത്. മാവോയിസ്റ്റുകൾക്കെതിരെ കടുത്ത നടപടികളിലാണ് സുരക്ഷാസേന. അടുത്തമാസം 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം. ഇതിൻ്റെ ഭാഗമായി ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ വലിയ തിരച്ചിൽ നടക്കുകയാണ്. സുരക്ഷാസേന പിടികൂടാതിരിക്കാൻ ഒളിപ്പിച്ച ആയുധങ്ങളാണ് ഐടിബിപിയുടെ 29 ബറ്റാലിയൻ അതിസാഹസികമായി നാരായണൻപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പിടികൂടിയത്. കൊടും വനമേഖലയിൽ ഒരു ദിവസം നീണ്ടുനിന്ന പരിശോധനകൾക്കൊടുവിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
