
പത്തനംതിട്ട: ബിജെപി എംപിമാര്‍ നാളെ സന്നിധാനത്തേക്ക്. ബിജെപി എംപിമാരായ വി. മുരളീധരനും നളിന്‍ കുമാര്‍ കട്ടീലും നാളെ സന്നിധാനത്തെത്തും. നിരോധനാജ്ഞ നിലനിൽക്കെ പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് നേതാക്കൾക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശം. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പ്രവർത്തകർ ശബരിമലയിലേക്ക് പോകണമെന്നാണ് നിർദ്ദേശം. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ നൽകിയിരിക്കുന്നത്.
ശബരിമല കർമ്മ സമിതിയും വിശ്വാസികളുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ സർക്കുലർ പുറത്ത് വന്നിരിക്കുന്നത്. ഓരോ ജില്ലയിൽ നിന്നും പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് നേതാക്കൾക്കുള്ള നിർദേശം. ഡിസംബർ 15 വരെ പ്രവർത്തകരെ എത്തിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ പേരും മൊബൈൽ നമ്പരും സർക്കുലറിലുണ്ട്. അതാത് ജില്ലകളിലെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ നേതൃത്വവുമായി സംസാരിച്ച് പ്രവർത്തകരെ എത്തിക്കേണ്ട സ്ഥലംവും സമയവും തീരുമാനിക്കണം. ആർഎസ്എസ് മാതൃകയിലാണ് സ്ഥലങ്ങൾ വീതിച്ചു നൽകിയിരിക്കുന്നത്
അതേസമയം, ശബരിമലയില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫും രംഗത്തെത്തി. യുഡിഎഫ് സംഘം നാളെ ശബരിമലയിലേക്ക് പോകും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam