
മുംബൈ: യുവതികളെ വിദേശത്ത് നൃത്തപരിപാടിക്കെന്ന പേരില്‍ എത്തിച്ച് വേശ്യവൃത്തി നടത്തിയ ബോളിവുഡ് നൃത്തസംവിധായിക അറസ്റ്റില്‍. ബോളിവുഡ് ഹബ്ബായ അന്ധേരിയിലെ ലോഖണ്ഡവാലയില്‍ നൃത്തക്‌ളാസ്സ് നടത്തിയിരുന്ന 56 കാാരിയായ ആഗ്നസ് ഹാമില്‍ട്ടണനെയാണ് മുംബൈ ക്രൈംബ്രാഞ്ചിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
നൃത്ത, അഭിനയ ക്‌ളാസ്സുകള്‍ നടത്തിയിരുന്ന ഇവര്‍ അതിന്‍റെ മറവില്‍ സെക്‌സ്‌റാക്കറ്റ് നടത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബോളിവുഡ് സിനിമകളില്‍ നൃത്തസംവിധാനം നിര്‍വ്വഹിക്കുകയും നൃത്തസംഘത്തിനൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള ആഗ്നസ് ഏതാനും വര്‍ഷങ്ങളായി സെക്‌സ്‌റാക്കറ്റ് നടത്തിവരികയാണ്.
മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പതിവ് സന്ദര്‍ശകയായ ഇവര്‍ മറ്റനേകം രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് ഇന്ത്യന്‍ യുവതികളെ എത്തിച്ചുകൊടുത്തിരുന്നതായിട്ടാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളുമായി ബന്ധമുള്ള ഇവരുടെ ഫേസ്ബുക്ക് പേജ് നിറയെ സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാല്‍ നിറഞ്ഞതാണ്. വിദേശത്തേക്ക് യുവതികളെ മനുഷ്യക്കടത്തിന് ഇരയാക്കിയെന്ന കേസില്‍ ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
അടുത്തിടെ ഇവര്‍ വേശ്യാവൃത്തിക്കായി അയച്ച ഒരാളെ കെനിയന്‍ സര്‍ക്കാര്‍ പുറത്താക്കിയതോടെയാണ് സംഭവങ്ങള്‍ വെളിച്ചത്തേക്ക് വന്നത്. കഴിഞ്ഞ വര്‍ഷം ഹാമില്‍ട്ടന്‍റെ സ്റ്റാര്‍ എന്റര്‍പ്രൈസസ് ഡാന്‍സ് ക്‌ളാസ്സില്‍ ചേര്‍ന്ന ദരിദ്ര സാഹചര്യമുള്ള ഒരു യുവതിയായിരുന്നു ഇവര്‍. കെനിയയിലെ ഒരു ഹോട്ടലില്‍ നല്ല ജോലി ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു ഹാമില്‍ട്ടന്‍ ഇവരെ അവിട്ടേ അയച്ചത്.
നെയ്‌റോബില്‍ ഒരു റസിയാ പട്ടേല്‍ ഇവരെ സ്വീകരിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബ്ബന്ധിക്കുകയും ചെയ്തതായിട്ടാണ് യുവതി പോലീസിന് നല്‍കിയിട്ടുളള മൊഴി. കെനിയയിലേക്കും ദുബായിലേക്കും ബെഹ്‌റിനിലേക്കും യുവതികളെ അയയ്ക്കുന്നതിന് ഒരാള്‍ക്ക് 40,000 രൂപ വീതമായിരുന്നു ഹാമില്‍ട്ടണ് വിദേശത്തെ ഇടനിലക്കാരികളില്‍ നിന്നും കിട്ടിക്കൊണ്ടിരുന്നത്.
പറയുന്നത് ചെയ്തില്ലെങ്കില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ കുടുക്കി പാസ്‌പോര്‍ട്ട് പിടിച്ചു വെയ്പ്പിക്കും എന്ന് പട്ടേല്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും അവര്‍ പോലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam