നീറ്റ് പരീക്ഷയെഴുതാൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മകൻ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി. തുടർന്ന് സഹോദരിയുടെ മുന്നിൽ വെച്ച് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ചു. ലഖ്‌നൗവിൽ നടന്ന സംഭവത്തിൽ 21-കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

ലഖ്‌നൗ: നീറ്റ് പരീക്ഷയെഴുതാൻ നിർബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് മകൻ. സഹോദരിയുടെ മുന്നിൽവെച്ചാണ് മൃതദേഹം വെട്ടിനുറുക്കിയത്. 21 വയസ്സുകാരനായ അക്ഷതിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ, മദ്യ വ്യാപാരം തുടങ്ങിയ മേഖലകളിൽ ബിസിനസ് നടത്തിയിരുന്ന 49 കാരനായ മാനവേന്ദ്ര സിം​ഗാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. വീപ്പയിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മകൻ അക്ഷത് പ്രതാപ് സിങ്ങിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. കൊലപാതകം നടത്തിയതായും മൃതദേഹം മറവുചെയ്തതായും അക്ഷത് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകനെ മെഡിക്കൽ മത്സര പരീക്ഷ എഴുതിപ്പിക്കണമെന്നും മെഡിക്കൽ കരിയർ പിന്തുടരണമെന്നും മാനവേന്ദ്ര സിംഗ് ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ മകന് എതിർപ്പായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. യുവാവ് ഒരിക്കൽ വീട്ടിൽ നിന്ന് ഒളിച്ചോടുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ വീണ്ടും തർക്കമുണ്ടായി. തുടർന്ന് അക്ഷത് തന്റെ പിതാവിനെ വെടിവച്ചു. തുടർന്ന് മൃതദേഹം മൂന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് എത്തിച്ച് ഒഴിഞ്ഞ മുറിയിൽ കഷണങ്ങളാക്കാൻ തുടങ്ങി.

സഹോദരി കണ്ടപ്പോൾ ഭയപ്പെടുത്തി നിശബ്ദയാക്കി. തുടർന്ന് സഹോദരിയുടെ മുന്നിൽ വെച്ച് മൃതദേഹം കഷണങ്ങളാക്കി. ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു. പിന്നീട് സദരുണയ്ക്ക് സമീപം ഉപേക്ഷിച്ചു. ചില ഭാഗങ്ങൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന നീല ഡ്രമ്മിൽ സൂക്ഷിച്ചു. കുറ്റസമ്മതം നടത്തിയതിന് ശേഷം ഫോറൻസിക് സംഘത്തെ വിളിച്ചുവരുത്തി. ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അക്ഷതിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും തുടർ നിയമനടപടികൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് ലഖ്‌നൗവിലെ ആഷിയാന ഏരിയയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വിക്രാന്ത് വീർ പറഞ്ഞു.