ബുലന്ദ്ഷഹർ കലാപം നിർഭാ​ഗ്യകരം; പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ എല്ലാം തെളിയുമെന്ന് അമിത് ഷാ

By Web TeamFirst Published Dec 5, 2018, 2:10 PM IST
Highlights

ബുലന്ദ്ഷഹർ കലാപം നിർഭാ​ഗ്യകരമെന്നും പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ എല്ലാം തെളിയുമെന്നും അമിത് ഷാ പറഞ്ഞു.

ബുലന്ദ്ഷഹർ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബുലന്ദ്ഷഹർ കലാപം നിർഭാ​ഗ്യകരമെന്നും പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ എല്ലാം തെളിയുമെന്നും അമിത് ഷാ പറഞ്ഞു. വിഷയത്തിൽ അദ്യമായാണ് ഒരു ബിജെപി ദേശീയ നേതാവ് പ്രതികരിക്കുന്നത്.

ബുലന്ദ്ഷഹർ  പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കുന്ന കോൺഗ്രസ് നിലപാട് അനുചിതമാണെന്നും രാജസ്ഥാനിലെ ഏക മുസ്ലീം സീറ്റ് ജാതി നോക്കി കൊടുത്തതല്ലെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം സംഘപരിവാർ സംഘടനകളായ വി എച്ച് പിയും ബജ്റംഗ്ദളും ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയിലൂടെയാണ്  സുബോദിനെ കൊലപ്പെടുത്തിയതെന്ന് കോൺഗ്രസ്​ നേതാവ് കപിൽ സിബൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.  

തിങ്കളാഴ്ച രാത്രിയാണ് പശുവിന്റെതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാരോപിച്ച് ആൾക്കൂട്ടം ബുലന്ദ്ഷഹറിൽ  കലാപം അഴിച്ചു വിട്ടത്. തുടർന്ന് നടന്ന സംഘർഷത്തിൽ ഇന്‍സ്പെക്ടര്‍ സുബോദ് കുമാര്‍ സിങ് കൊല്ലപ്പെട്ടു. അതേ സമയം സുബോദ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാരിന് പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിച്ചേക്കും. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് സര്‍ക്കാര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബീഫ് കഴിച്ചെന്നാരോപിച്ച് 2015-ല്‍ യുപിയില്‍ ഗോസംരക്ഷകര്‍ അഖ്ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ചത് സുബോധ് കുമാര്‍ സിംഗ് ആയിരുന്നു. 
 

click me!