
ലക്നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിലെ പ്രതി യോഗേഷ് രാജിന്റെ ചിത്രം പതിച്ച് ബജ്‌റംഗ്ദളിന്റെ ഫ്ലക്സ്. മകര സംക്രാന്തി, റിപ്പബ്ലിക് എന്നീ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
'മകര സംക്രാന്തിക്കും വരാൻ പോകുന്ന റിപ്പബ്ലിക് ദിനത്തിലും യോഗേഷ് രാജ‌് ജനങ്ങൾക്ക് ആശംസകൾ നേരുന്നു' എന്നാണ് ഫ്ലക്സിൽ അച്ചടിച്ചിരിക്കുന്നത്. ബജ്‌റംഗ്ദളിനെ കൂടാതെ വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി) ഫ്ലക്സുകൾ പതിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ നേതാവ് യോഗേഷ് രാജ് നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങൾ വൈകാതെ തെളിയുമെന്നും ബജ്‌റംഗ്ദൾ നേതാക്കൾ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണം നടന്നത്. സംഘർഷത്തിൽ സൈന സ്റ്റേഷന്‍ പൊലീസ് ഓഫീസറായ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ യോഗേഷിനെയടക്കം മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രശാന്ത് നാട്ട് എന്നയാളെയാണ് ആദ്യം പിടികൂടിയത്. മരിക്കുന്നതിനുമുമ്പ് സുബോധ് കുമാറിനെ കോടാലി കൊണ്ട് ആക്രമിച്ച കാലുവ എന്നയാളെ രണ്ടാമതും ഏറ്റവും ഒടുവിലാണ് യോഗേഷിനെ പിടികൂടിയത്. സംഭവത്തിനുശേഷം ഒരു മാസത്തോളം ഒളിവിലായിരുന്ന ഇയാളെ ജനുവരി മൂന്നിനാണ് പൊലീസ് പിടികൂടിയത്.
പശുവിനെ കൊന്നെന്ന് ആരോപിച്ച് യോഗേഷാണ് പൊലീസിൽ വ്യാജ പരാതി നൽകിയത്. പിന്നീട് പരാതിയിൽ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തർക്കത്തിലായി. തുടർന്ന് ആള്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ പ്രതികൾ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ച് സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam