
ജയ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെയും ഹരിയാനയിലെയും നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാജസ്ഥാനിലെ രാം ഘട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഹരിയാനയിലെ ജിന്ദിൽ ബിജെപിയെയും കോണ്‍ഗ്രസിനെയും പിന്തള്ളി ജനനായക് ജനതാ പാർട്ടി (ജെജെപി) സ്ഥാനാര്‍ഥി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
രാം ഘട്ട് മണ്ഡലത്തില്‍ പത്ത് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷഫിയ സുബൈര്‍ ഖാന്‍ 9320 ത്തിലേറെ വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സ്ഥാനാർഥി ബി ജെ പി സ്ഥാനാർഥിയെക്കാൾ 5000 ത്തിലധികം വോട്ടിന് മുന്നിലാണ്. ബിഎസ്പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ബിജെപിയുടെ സുഖ് വന്ത് സിങ്ങാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍ സിങ്ങിന്റെ മകന്‍ ജഗത് സിങ്ങ് മൂന്നാം സ്ഥാനത്താണ്.
ഹരിയാനയിലെ ജിന്ദിൽ മണ്ഡലത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും പിന്തള്ളി ഐഎന്‍എല്‍ഡി വിട്ട അജയ് ചൗട്ടാലയുടെ ജെജെപി സ്ഥാനാര്‍ഥിയാണ് മുന്നിട്ട് നില്‍ക്കുന്നത്. അജയ് ചൗട്ടാലയുടെ മകന്‍ ദുഷ്യന്ത് ചൗട്ടാലയാണ് ജെജെപിയുടെ സ്ഥാനാര്‍ഥി. ജാട്ട് വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്താണ്. നിലവില്‍ കയ്താല്‍ എം എല്‍എ യായ സുര്‍ജേവാലയെ കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കുകയായിരുന്നു.
ഐഎന്‍എല്‍ഡിയുടെ സിറ്റിങ് സീറ്റാണ് ജിന്ദ്. ഹരിചന്ദ് മിദ്ധയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ കൃഷ്ണ മിദ്ധയെയാണ് ബി ജെ പി ഇവിടെ മത്സരിപ്പിച്ചത്. ഐഎന്‍എല്‍ഡി സ്ഥാനാര്‍ഥി നിലവില്‍ നാലാം സ്ഥാനത്താണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam