കോൺഗ്രസ്- ജെഡിഎസ് സഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ബെല്ലാരി, ശിവമൊഗ്ഗ സീറ്റുകൾ നിലനിർത്തുകയാണ് ബിജെപിക്ക് വെല്ലുവിളി
ബംഗളൂരു: കർണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ബെല്ലാരി, ശിവമൊഗ, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കും രാമനഗര, ജംഖണ്ഡി എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.
രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങി. കോൺഗ്രസ്- ജെഡിഎസ് സഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ബെല്ലാരി, ശിവമൊഗ്ഗ സീറ്റുകൾ നിലനിർത്തുകയാണ് ബിജെപിക്ക് വെല്ലുവിളി. രാമനഗരയിലെ അവരുടെ സ്ഥാനാർത്ഥി ചന്ദ്രശേഖർ കഴിഞ്ഞ ദിവസം രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.
സഖ്യ സർക്കാർ രൂപീകരണത്തിന് ശേഷം കോൺഗ്രസും ജെഡിഎസും ഒന്നിച്ച് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.നവംബർ ആറിനാണ് വോട്ടെണ്ണൽ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിനും ജെഡിഎസിനും ഈ ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.
ഒപ്പം ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം വിട്ടു കൊടുക്കേണ്ടി വന്ന ബിജെപിക്ക് സര്‍ക്കാരിനെതിരെ ആയുധങ്ങള്‍ മിനുക്കാന്‍ ലഭിച്ച അവസരം കൂടിയാണ് ഉപതെരഞ്ഞെടുപ്പ്. ബിജെപി നേതാക്കളായ ബി എസ് യെദ്യൂരപ്പയും ബി ശ്രീരാമലുവും എംഎൽഎമാരായപ്പോൾ ഒഴിവുവന്ന സീറ്റുകളാണ് ശിവമൊഗയും ബെല്ലാരിയും.
ജെഡിഎസിലെ സി എസ് പുട്ടരാജു മന്ത്രിയായപ്പോൾ മാണ്ഡ്യയും തെരഞ്ഞെടുപ്പിലേക്കെത്തി. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവച്ച രാമനഗരയും വാഹനാപകടത്തിൽ കോൺഗ്രസ് എംഎൽഎ സിദ്ധനാമ ഗൗഡ മരിച്ച ജംഖണ്ഡിയും ഉപതരെഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങൾ.