
ദില്ലി: പഞ്ചാബിനെ തമിഴ്നാട്ടിലെ സംസ്കാരവുമായി താരതമ്യപ്പെടുത്തുന്നതിനെക്കാൾ നല്ലത് പാക്കിസ്ഥാനുമായി തുലനം ചെയ്യുന്നതാണെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രി നവജോത് സിംഗ് സിദ്ദു. വെള്ളിയാഴ്ച കസൗലിയിലെ ഖുഷ്വന്ത് സിങ് സാഹിത്യ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാനതകളെ സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു സിദ്ദു വിവാദ പ്രസ്താവന നടത്തിയത്. പാക്കിസ്ഥാനിലെയും പഞ്ചാബിലെയും സംസ്കാരം ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ തമിഴ് നാട്ടിൽ പോയിട്ടുണ്ട്. അവിടുത്തെ ഭാഷ വ്യത്യസ്തമാണ് അതുകൊണ്ട് തന്നെ അവിടെ ഉള്ളവരോട് കൂടതൽ ആശയ വിനിമയം നടത്താൻ എനിക്ക് സാധിച്ചില്ല. അവിടുത്തെ ഭക്ഷണവും എനിക്ക് ഇഷ്ടമായില്ല. തമിഴ്നാട്ടിലെ ജീവിത രീതിയും സംസ്കാരവും പഞ്ചാബിനെക്കാളും തീർത്തും വ്യത്യസ്ഥമാണ്- നവജോത് സിംഗ് സിദ്ദു പറഞ്ഞു. എന്നാൽ ഞാൻ പാക്കിസ്ഥാനിൽ പോയപ്പോൾ അവിടെയുള്ളവർ എന്നോട് പഞ്ചാബിയിലും ഇംഗ്ലീഷിലുമാണ് സംസാരിച്ചത്. അതു കൊണ്ട് എനിക്ക് കൂടുതൽ അവരുമായി ഇടപഴകാൻ സാധിച്ചു, സിദ്ദു കൂട്ടിച്ചേർത്തു.
സിദ്ദുവിന്‍റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മറ്റുള്ളവരെ പുകഴ്ത്തുന്നത് നല്ലതാണ്. പക്ഷെ സ്വന്തം രാജ്യത്തെ മോശമാക്കുന്ന തരത്തിലാകരുതെന്ന് ശിരോമണി അകാലി ദള്‍ പാര്‍ട്ടി വക്താവ് ദല്‍ജിത്ത് സിങ് ചീമ പറഞ്ഞു. സിദ്ദുവിന്റെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ താൻ ആക്ഷേപാർഹമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നും സിദ്ദു ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam