
പത്തനംതിട്ട: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ശബരിമല ആചാരസംരക്ഷണസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുത്തുവെന്ന് വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു. ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തുവെന്ന് നവമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തിയതിനാണ് കേസെടുത്തത്.
പത്തനംതിട്ട തിരുവല്ലയിലെ ജെ. ജയനെതിരെയാണ് തിരുവല്ലയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃശ്ശൂർ കൊരട്ടി സ്വദേശിയും ഇന്ത്യൻ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹൻദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗെന്ന രീതിയിൽ കള്ള പ്രചരണം നടത്തിയത്. താന്‍ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തുവെന്നുള്ള വ്യാജപ്രചരണത്തിനെതിരെ ഋഷിരാജ് സിങ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കാണ് അദ്ദേഹം പരാതി നല്‍കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam