
ദില്ലി: വിശ്വാസ്യത ഏറെയുള്ള ദേശീയ അന്വേഷണ ഏജന്‍സിയാണ് സിബിഐ. ഏത് വിവാദമുണ്ടായാലും സിബിഐക്ക് വിടണമെന്ന മുറവിളി ഉയരുന്നതിന് പിന്നിലും മറ്റൊന്നല്ല. തങ്ങളുടെ വിശ്വസ്യത ഊട്ടിയുറപ്പിക്കുന്ന നടപടിയാണ് സിബിഐയില്‍ നിന്നുണ്ടായിരിക്കുന്നത്. സിബിഐയിലെ രണ്ടാമെന്ന് പേരുകേട്ട രാകേഷ് അസ്താനയെ അഴിമതിക്കേസില്‍ പ്രതിചേര്‍ത്ത് കേസെടുത്തുവെന്ന് മാത്രമല്ല വിഷയവുമായി ബന്ധപ്പെട്ട് സ്വന്തം ആസ്ഥാനത്ത് തന്നെ റെയിഡ് നടത്താനും മടികാട്ടിയില്ല ദേശീയ അന്വേഷണ ഏജന്‍സി.
കോഴക്കേസുമായി ബന്ധപ്പെട്ട് സ്വന്തം സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പ്രതിചേര്‍ത്ത് സിബിഐ കേസെടുത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കുകയാണ്. അസ്താനയ്ക്കെതിരെ കേസെടുത്തെന്നത് മാത്രമല്ല സിബിഐ ചെയ്തതെന്നാണ് വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് ദില്ലിയില്‍ സ്ഥിതി ചെയ്യുന്ന ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സിബിഐ സംഘം തന്നെ റെയിഡ് നടത്തിയെന്ന വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. ഇവിടെ റെയിഡ് നടത്തിയ സിബിഐ സംഘം ഡെപ്യൂട്ടി എസ് പി ദേവന്ദര്‍ കുമാറിനെ അറസ്റ്റും ചെയ്തു. അസ്താനയുടെ അടുത്ത ആളാണ് ദേവേന്ദര്‍ കുമാര്‍.
വിവാദ മാംസ വ്യാപാരി മൊയിന്‍ ഖുറേഷിയിൽനിന്നു 2 കോടി രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് രാകേഷ് അസ്താന കുടുങ്ങിയത്. കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. അസ്താന പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam