
ദില്ലി: യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും എന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക പ്രതികരണം ഇതുവരെയും വന്നിട്ടില്ല.
യമനിലെ സാഹചര്യം സങ്കീർണ്ണമാണെന്നിരിക്കെ അനാവശ്യ തർക്കങ്ങൾ വധശിക്ഷ റദ്ദാക്കുന്നതിനുള്ള നടപടികളെ ബാധിക്കാം എന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. യമൻ പ്രസിഡൻ്റിൻ്റെ തീരുമാനം രണ്ടു ദിവസം മുമ്പ് തന്നെ വന്നെങ്കിലും നടപടികൾ രഹസ്യമായാണ് പൂർത്തിയാക്കിയതെന്നും ഇവർ അറിയിച്ചു. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നയതന്ത്ര ഉദ്യോഗസ്ഥർ എല്ലാ സഹായവും നൽകുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് സൂചന.
അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ഇത് യമനിൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. അതേസമയം ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിർത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകർപ്പിൽ ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam