
ബെംഗളൂരു: ബന്ദിപ്പൂരിലെ രാത്രി യാത്രാ നിരോധന പ്രശ്നം പരിഹരിക്കാനുള്ള കേന്ദ്ര നിർദ്ദേശം തള്ളി കർണാടക സർക്കാർ . വനസംരക്ഷണത്തിനാണ് പരിഗണനയെന്ന് കര്‍ണാടക വനം മന്ത്രി ആർ ശങ്കർ വ്യക്തമാക്കി . വനമേഖലയിൽ 25 കിലോമീറ്റര്‍ ദൂരം ഫ്ലൈ ഓവര്‍ നിര്‍മിക്കാനുള്ള പദ്ധതി നിർദ്ദേശിച്ച് കേന്ദ്രം കർണാടക ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു.
ബന്ദിപ്പൂര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന പാതയിലെ രാത്രിയാത്രാ നിരോധനം നീക്കാനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം വന്നത്. ഏകദേശം 460 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. വന്യമൃഗസംരക്ഷണ ഭാഗത്തിന്‍റെ ഹൃദയ ഭാഗം ഉള്‍ക്കൊള്ളുന്ന 25 കിലോമീറ്ററിൽ അഞ്ചു ഫ്ലൈ ഓവറുകള്‍ പണിയും . ഇതോടെ വന്യമൃഗങ്ങളുടെ സഞ്ചാരം തടയാനും രാത്രിയിൽ ദേശീയ പാതയിലൂടെ ഗതാഗതം നടത്താനും കഴിയും.
ഫ്ലൈഓവറുകൾ ഇല്ലാത്ത ഭാഗത്ത് എട്ടടി ഉയരത്തിൽ ഇരുമ്പ് വേലി കെട്ടണം. പാതയുടെ വീതി 15 മീറ്റർ കൂട്ടണം. കടുവ സംരക്ഷണ അതോററ്റി നിർദ്ദേശിച്ച സമാന്തര പാത അധിക ചെലവിന് ഇടയാക്കുമെന്നും കേന്ദ്രം കര്‍ണാടകയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് സുപ്രീം കോടതിയിൽ സമ്മതം അറിയിക്കാനായിരുന്നു കര്‍ണാടകയോട് ഉപരിതല ഗതാഗതമന്ത്രാലയത്തിന്‍റെ സെക്രട്ടറി അയച്ച കത്തിലേ നിര്‍ദേശം . ഇത് അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് കർണാടക വനം മന്ത്രി നൽകുന്നത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam