എസ്എസ്എൽസി പരീക്ഷ കഴിഞ്ഞതിൽപ്പിന്നെ പള്ളിയിൽ പോകാത്ത തന്നെ എന്തിനാണ് ബിഷപ്പിന്‍റെ വെപ്പാട്ടിയെന്ന് പറയുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ.
തിരുവനന്തപുരം: തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ബിഷപ്പിന്‍റെ വെപ്പാട്ടി എന്നാണ് തന്നെ വിളിച്ചതെന്നും എസ്എസ്എൽസി പരീക്ഷ കഴിഞ്ഞതിൽപ്പിന്നെ പള്ളിയിൽ പോകാത്ത തന്നെ എന്തിനാണ് ബിഷപ്പിന്‍റെ വെപ്പാട്ടിയെന്ന് പറയുന്നതെന്നും ജോസഫൈൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചത്.
ഏത് കോണിൽ നിന്നാണ് ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ച് പ്രതികരിക്കേണ്ടത് ജനങ്ങളാണെന്നും ഇത്തരം പ്രതികരണങ്ങളാണ് നിയമനിർമാണത്തിലേക്ക് നയിക്കുന്നതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. സൈബർ ആക്രമണമെന്ന പ്രവണതക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അത് വനിതാകമ്മീഷന്‍റെ ആലോചനയിലുണ്ടെന്നും എം സി ജോസഫൈൻ കൂട്ടിച്ചേർത്തു.