അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എം.ടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള

By Web TeamFirst Published Nov 10, 2018, 1:33 PM IST
Highlights

ശബരിമല വിവാദ പ്രസംഗത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പാര്‍ട്ടി തീരുമാനമല്ല, വ്യക്തിപരമായ അവകാശത്തിന്‍റെ പുറത്താണ്. വേട്ടയാടപ്പെടുന്ന ഇരയുടെ അവകാശമാണ് കോടതിയെ സമീപിച്ച നടപടി.

തിരുവനന്തപുരം: ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമല യാത്രക്ക് പാസ് വാങ്ങണമെന്നത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലാണെന്നും അയ്യപ്പ ഭക്തരെ എങ്ങനെ തടയാമെന്ന് പിണറായി സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടോയെന്ന എം.ടി രമേശിന്‍റെ പ്രസ്താവനയെയും ശ്രീധരന്‍ പിള്ള തള്ളി. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശ്രീധരൻപ്പിള്ളയ്ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരൻപ്പിള്ളയുടെ യാത്ര കടന്നു പോകുമെന്നും പൊലീസിന് ധൈര്യമുണ്ടെങ്കിൽ അറസ്റ്റുചെയ്യട്ടെയെന്നുമായിരുന്നു രമേശ് പറഞ്ഞത്. 

ശബരിമല വിവാദ പ്രസംഗത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പാര്‍ട്ടി തീരുമാനമല്ല, വ്യക്തിപരമായ അവകാശത്തിന്‍റെ പുറത്താണ്. വേട്ടയാടപ്പെടുന്ന ഇരയുടെ അവകാശമാണ് കോടതിയെ സമീപിച്ച നടപടി. നിയമപരമായ നടപടി സ്വീകരക്കാന്‍ വ്യക്തിപരമായ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെയും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. 2004 ലെ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് എന്‍ഡിഎ നേടിയിരുന്നെന്നും അത് കോടിയേരി മറന്നെന്നുമാണ് ശ്രീധരന്‍ പിള്ളയുടെ ഓര്‍മ്മപ്പെടുത്തല്‍. 

 


 

click me!