
തിരുവനന്തപുരം:കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അളവറ്റ അഴിമതിപ്പണം മക്കളുടെ പേരിൽ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.വിവിധ സർക്കാർ പദ്ധതികളുടെ കരാറുകാരിൽ നിന്നും സാധന സാമഗ്രികൾ വാങ്ങുന്ന കമ്പനികളിൽ നിന്നും കമ്മീഷനായി ലഭിച്ച ഭീമമായ തുകയാണ് ബാങ്കു നിക്ഷേപമായി മാറിയിട്ടുള്ളത്.
അഴിമതിപ്പണം റിവേഴ്സ് ഹവാലയിലൂടെ വെളുപ്പിക്കുന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നുള്ള പണം ചില കടലാസ് കമ്പനികളിലേക്ക് അയയ്ക്കുകയും അവർ നാട്ടിലുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.ലോക കേരളസഭയിൽ അവിഹിതമായി അംഗത്വം നേടിയ ചില അവതാരങ്ങൾ ഹവാല പണമിടപാടുകാരാണ്. ഇവരിൽ ചിലർ അഴിമതി ഇടപാടുകളിലെ മദ്ധ്യസ്ഥരുമാണ്. രാഷ്ട്രീയ നേതാക്കളുടെ മക്കളിൽ ചിലർ വിദേശത്തെ ധനാഢ്യരായ ചില മലയാളികളുടെ |ബിസിനസ് പങ്കാളികളാണ്. ഇ.ഡി, ആദായ വകുപ്പ്, വിജിലൻസ് എന്നിവയെ ഇവർക്ക് ഭയപ്പെടേണ്ടതില്ല.
സംശുദ്ധവും ത്യാഗപൂർണ്ണവുമായ നിരവധി വർഷത്തെ ജനകീയ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ ഔന്നത്യത്തിലെത്തിയ പല നേതാക്കളെയും പതനത്തിലേക്ക് നയിച്ചതും നയിക്കുന്നതും അവരുടെ ഭാര്യയും മക്കളുമാണ്. ചുക്കിനും ചുണ്ണാമ്പിനും വകയില്ലാതിരുന്ന പല രാഷ്ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങൾ ആർഭാട ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam