പുതുച്ചേരിയിൽ ഗവർണ‍ക്കെതിരായ സമരം മൂന്നാം ദിവസം ; വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 16, 2019, 6:02 AM IST
Highlights

ദില്ലിയിലുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മടങ്ങിയെത്തി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി
 

പുതുച്ചേരി: പുതുച്ചേരിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും എംഎല്‍എമാരും ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ദില്ലിയിലുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മടങ്ങിയെത്തി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

വിട്ടുവീഴചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ പ്രതിഷേധ ധര്‍ണ്ണ. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പടെ ഇന്നലെ രാത്രിയും രാജ് നിവാസിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. ദില്ലിയിലേക്ക് പോയ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി ഇനി ഫെബ്രുവരി 20നാണ് മടങ്ങിയെത്തുക. 21ന് ചര്‍ച്ച നടത്താമെന്ന് അറിയിച്ചിട്ടുണ്ട്. 

എന്നാല്‍ കിരണ്‍ ബേദി നേരിട്ട് സമരവേദിയിലെത്തി, മന്ത്രിസഭാ തീരുമാനങ്ങളില്‍ ഇടപെടില്ലെന്ന് ഉറപ്പ് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ ഫയലുകള്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ തടഞ്ഞ് വച്ചിരിക്കുകയാണന്നാണ് ആരോപണം.

ഭരണപ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇടക്കാല ലഫ്റ്റനന്‍റ് ഗവര്‍ണറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ വൈദ്യലിംഗം കേന്ദ്രആഭ്യന്തര മന്ത്രിക്ക് കത്തയച്ചെങ്കിലും വിഷയത്തില്‍ കേന്ദ്രം പ്രതികരിച്ചിട്ടില്ല. ലഫ്റ്റനന്‍റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം അര്‍ധസൈനിക വിഭാഗത്തിന്‍റെ സുരക്ഷയിലാണ് ഇപ്പോള്‍ രാജ് നിവാസ്.

click me!