ദോക് ലാമില്‍ ചൈന സൈനിക വിന്യാസം നടത്തിയതായി റിപ്പോര്‍ട്ട്

By Web DeskFirst Published Aug 11, 2017, 8:19 AM IST
Highlights

ദില്ലി: ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ ചൈന സൈനിക വിന്യാസം നടത്തിയതായി റിപ്പോര്‍ട്ട്. ഏഴ് ആഴ്ചയായി തുടരുന്ന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്കിടയിലാണ് ചൈനയുടെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.  ദോക് ലാമില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് സേന 80 കൂടാരങ്ങള്‍ നിര്‍മിച്ചെന്നാണു റിപ്പോര്‍ട്ട്. 

ഇവിടേക്ക് എണ്ണൂറോളം ചൈനീസ് സൈനികര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മുന്നൂറോളം ചൈനീസ് സൈനികകര്‍ ദോക് ലാം മേഖലയില്‍ ഇന്ത്യന്‍ സൈനികരുമായി മുഖാമുഖം നില്‍ക്കുന്നുണ്ട്. 53 ഇന്ത്യന്‍ സൈനികര്‍ ബുള്‍ഡോസറുകളും തങ്ങളുടെ അതിര്‍ത്തിക്കുള്ളിലുണ്ടെന്നാണ് ചൈന ആരോപിക്കുന്നത്. 

ചൈനയുടെ അഖണ്ഡത സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും വിദേശകാര്യമ്രന്താലയം അറിയിച്ചു. മേഖലയില്‍ 30 ടെന്റുകളിലായി 350 ഇന്ത്യന്‍ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. എന്നാല്‍, ചൈനീസ് സൈനിക നീക്കം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ദോക് ലാ മേഖലയ്ക്കു സമീപമുള്ള ജനങ്ങളോട് ഗ്രാമം ഒഴിഞ്ഞു പോകാന്‍ ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 

ദോക് ലാമില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള നതാങ് എന്ന ഗ്രാമത്തിലെ ജനങ്ങളോടാണ് എത്രയും വേഗം വീടുകള്‍ ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതേത്തുടര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി.  ദോക് ലാം ചൈനയുടെതാണെന്ന് പറഞ്ഞിട്ടില്ലെന്നു ഭൂട്ടാന്‍ വ്യക്തമാക്കി. 

കഴിഞ്ഞ ജൂണ്‍ 16 നാണു സോംപെല്‍റിയിലുള്ള ഭൂട്ടാന്‍ സൈനിക ക്യാമ്പിനു സമീപത്തുകൂടി ചൈന റോഡ് നിര്‍മിച്ചതെന്നും ഭൂട്ടാന്‍ അറിയിച്ചു. അതിര്‍ത്തി സംബന്ധിച്ച് 1988 ലെയും 1998ലെയും കരാറുകള്‍ ചൈന പാലിക്കുമെന്നു ഭൂട്ടാന്‍ പ്രത്യാശിച്ചു. ദോകാ ലാമില്‍ ചൈനയാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്നു യു.എസ്. കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു.

click me!