
ചൈനയുടെ എതിര്‍പ്പ് വകവെക്കാതെ ഇന്ത്യ ദലൈലാമയെ അരുണാചല്‍പ്രേദശ് സന്ദര്‍ശിക്കാന്‍ അനുവദിച്ചത് ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം വരുത്തിയെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ദലൈലാമയുടെ സന്ദര്‍ശനത്തെ ചൈന ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് ഇന്ത്യ വകവച്ചില്ല. ഇന്ത്യയുടെ ദുര്‍വാശിയാണ് ദലൈലാമയുടെ സന്ദര്‍ശനത്തിന് വഴിയൊരുക്കിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുനിയിങ് ബീജിംഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ നയതന്ത്രതലത്തില്‍ പ്രതിഷേധം അറിയിക്കുമെന്നും ചൈന വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടരുതെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജിജ്ജുവിന്റെ പ്രസ്താവനയെ ചൈനീസ് മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടിബറ്റിന്റെ തെക്കന്‍ ഭാഗമാണ് ആരുണാചല്‍പ്രദേശെന്നും അവിടെ ദലൈലാമയെപ്പോലൊരു വിഘടനവാദി സന്ദര്‍ശനം നടത്തുന്നത് ഇന്ത്യയുടെ ആഭ്യന്തരകാര്യമല്ലെന്നുമാണ് ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഗ്ലോബല്‍ ടൈംസ് നിലപാട്. ഇന്ത്യ ദലൈലൈമയെ നയതന്ത്ര ഉപകരണമാക്കുകയാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യ തന്നെ ചൈനക്കെതിരെ ഉപയോഗിച്ചിട്ടില്ലെന്നും ഒരു ഭീകരനായിട്ടാണ് ചൈന തന്നെ കാണുന്നതെന്നും ദലൈലാമ പറഞ്ഞു.
എന്‍എസ്ജി അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കും, പാക് ഭീകരന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും വിഘാതമായി ചൈന നില്‍ക്കുന്നതാണ് ദലൈലാമയെ കരുവാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ വിമര്‍ശനം. അതേസമയം ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് മോര്‍ട്ടോര്‍ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. 48 മണിക്കൂറിനിടെ നാലാംതവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam