
വെച്ചൂര്‍: വെള്ളിയാഴ്ച കോട്ടയം വെച്ചൂര്‍ ജുമാ മസ്ജിദിൽ ഇമാമിന്‍റെ പ്രസംഗം നടക്കുകയാണ്. എന്നാല്‍, പതിവിന് വിപരീതമായി ഇമാം പ്രസംഗം പെട്ടെന്ന് നിര്‍ത്തി. ഇതിന്‍റെ കാരണങ്ങള്‍ എല്ലാവരും അന്വേഷിക്കുന്നതിനിടയില്‍ മസ്ജിദിലേക്ക് അപ്രതീക്ഷിതമായി ഒരു അഥിതി കയറി വന്നു.
കേരളം എന്ത് കൊണ്ട് ദെെവത്തിന്‍റെ സ്വന്തം നാടാണെന്ന് എല്ലാവര്‍ക്കും വെളിവായ നിമിഷം. അവിടെയിരുന്നവര്‍ക്കെല്ലാം ഒരുനിമിഷം മനസിനുണ്ടായ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞോയെന്ന് സംശയാണ്. കാരണം വെളുത്ത ളോഹ അണിഞ്ഞ് അച്ചിനകം ക്രിസ്ത്യന്‍ പള്ളിയിലെ വികാരി ഫാ. സനു പുതുശേരിയാണ് അങ്ങോട്ട് കയറി വന്നത്.
കേരളത്തെ പ്രളയം ഗ്രസിച്ചപ്പോള്‍ പ്രദേശത്ത് മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തിരുന്നു. അതിന് നന്ദി അറിയിക്കാനാണ് വികാരിയച്ചന്‍ മസ്ജിദിലേക്ക് വന്നത്. ആദ്യമായാണ് ഒരു മുസ്ലിം പള്ളിയിൽ കയറുന്നത് ,അഭിമാനവും സന്തോഷവും ഉണ്ട് എന്നു പറഞ്ഞ് എല്ലാവരെയും അഭിസംബോധന ചെയ്ത് അച്ചന്‍ സംസാരിക്കുകയും ചെയ്തു.
പ്രളയം നമ്മളിൽ നിന്ന് പലതും കവർന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളിൽ നിന്നും കവർന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകൾ ആയിരുന്നു. നമ്മടെ മനസിലെ അഹങ്കാരങ്ങളെ ആയിരുന്നു. ഞാൻ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു.
എന്നാൽ, പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതി നോക്കാതെ മതം നോക്കാതെ സമ്പത്തു നോക്കാതെ പരസ്പരം സ്നേഹിക്കാനും സമാധാനിപ്പിക്കാനും നമുക്ക് കഴിഞ്ഞതായും അച്ചന്‍ പ്രസംഗിത്തില്‍ പറഞ്ഞു.
ആ സമയത്ത് പള്ളിയിലുണ്ടായിരുന്ന നിയാസ് നാസര്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടൊണ് ഇക്കാര്യങ്ങള്‍ പുറം ലോകത്തിന്‍റെ ചര്‍ച്ചയില്‍ വന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ ഈ കുറിപ്പ് ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam