കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 19, 2019, 12:47 PM IST
Highlights

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ കുറ്റവാളികൾക്കെതിരെ ക‍ർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് കോടിയേരി ബാലകൃഷ്ണൻ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ കർശന നടപടികൾ ഉണ്ടാകുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്കെതിരെ ക‍ർശന നടപടി സ്വീകരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് കൊലപാതകത്തിൽ പാർട്ടിയുടെ നിലപാട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് നടന്നതുപോലെ ഒരു കാര്യം രാഷ്ട്രീയബോധമുള്ള ആരും ചെയ്യില്ല. അങ്ങനെയൊന്ന് ആസൂത്രണം ചെയ്യണ്ട കാര്യം പാർട്ടിക്കില്ല. അതിൽ ബന്ധമുള്ള ആളുകൾക്കെതിരെ പാർട്ടിയും കർക്കശമായ നിലപാടുകൾ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടാകെ എൽഡിഎഫിന്‍റെ രണ്ട് ജാഥകളിൽ കേന്ദ്രീകരിക്കുന്ന സമയമാണ്. രാഷ്ട്രീയത്തിന്‍റെ ആദ്യാക്ഷരം അറിയുന്നവരാരും ഇത്തരത്തിൽ ഒരു കുറ്റകൃത്യത്തിന് തയ്യാറാകില്ല.

പ്രതിപക്ഷനേതാവ് കൊലപാതകത്തിന്‍റെ ഉത്തരവാദിയായി തന്നെ ചിത്രീകരിക്കുന്നത് തന്നെയാണ്. എന്തൊരു പറച്ചിലാണതെന്നും മുഖ്യമന്ത്രി ചോദിച്ചു. പാർട്ടി അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല. അക്രമത്തിന്‍റെ വേദന അനുഭവിച്ച പാർട്ടിയാണിത്. ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ട വേദന കടിച്ചമർത്തിയ പാർട്ടിയാണ്. ആരെയും കൊല്ലാൻ നിൽക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയിൽ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകണം എന്ന് ശക്തമായി ആവശ്യപ്പെടേണ്ട ഘട്ടങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം ജനം എവിടെനിൽക്കുന്നോ ആ നിലപാടായിരുന്നു പാർട്ടിയുടേത്. ജനങ്ങൾ എതിരാകുന്ന ഒരു പ്രവർത്തനത്തേയും പാർട്ടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!