
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അവശ്യപ്പെട്ടത്.
ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തില്‍ വിവരണാതീതമായ നഷ്ടമാണുണ്ടാക്കിയത്. ഇത് സംബന്ധിച്ച് സംസ്ഥാനം രണ്ടു നിവേദനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ടു കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഉന്നതതല സമിതി യോഗം ചേര്‍ന്ന് കേന്ദ്ര സംഘങ്ങളുടെ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല. ഉന്നതതല സമിതി അവസാന തീരുമാനമെടുത്തെങ്കിലേ കേരളത്തിന് സഹായം ലഭിക്കൂ എന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
രണ്ടു നിവേദനങ്ങളിലായി 5,616 കോടി രൂപയാണ് സഹായമായി സംസ്ഥാനം ആവശ്യപ്പെട്ടത്. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായും ചോദിച്ചു. എന്നാല്‍ 600 കോടി രൂപ മാത്രമാണ് എന്‍.ഡി.ആര്‍.എഫില്‍ നിന്ന് അനുവദിച്ചത്. ഇത് കണക്കിലെടുത്ത് ഉന്നതതല സമിതിയോഗം ഉടനെ വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam