
മുംബൈ: കര്‍ഷകര്‍ക്ക് വായ്പ കൊടുക്കാന്‍ വിമുഖത കാണിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയ ജില്ലാ കളക്ടര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ പ്രശംസ. മഹാരാഷ്ട്രയിലെ യവാത്മാല്‍ ജില്ലാ കളക്ടര്‍ രാജേശ് ദേശ്മുഖാണ് എസ്.ബി.ഐയുടെ ധാര്‍ഷ്ട്യത്തിന് മറുപടികൊടുത്ത് താരമായത്.
എസ്.ബി.ഐയില്‍ സര്‍ക്കാറിനുള്ള എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യാനും നിക്ഷേപം പിന്‍വലിക്കാനുമാണ് കളക്ടര്‍ ഉത്തരവിട്ടത്. ഇതനുസരിച്ച് ഏഴ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. മറ്റ് അക്കൗണ്ടുകളും ഉടനെ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന ജില്ലകളിലൊന്നാണ് യവാത്മാല്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കുകളനുസരിച്ച് 68 കര്‍ഷകരാണ് ഇവിടെ ജീവനൊടുക്കിയത്. കൂടുതല്‍ വായ്പകളും മറ്റ് ആശ്വാസ നടപടികളും ആവിഷ്കരിച്ച് കര്‍ഷകരുടെ ദുരിതം അകറ്റാനുള്ള തീവ്രശ്രമങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. എന്നാല്‍ എസ്.ബി.ഐ ഇതിനോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ എസ്.ബി.ഐയുടെ ഉന്നത ഉദ്ദ്യോഗസ്ഥരുമായി കളക്ടര്‍ കഴിഞ്ഞ രണ്ട്, മൂന്ന് തീയ്യതികളില്‍ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സര്‍ക്കാര്‍ അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. തനിക്ക് ഇതല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് രജേശ് ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
2078 കോടിയുടെ വായ്പാ പദ്ധതിയാണ് ജില്ലയില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ഇതില്‍ 571 കോടിയുടെ വായ്പകളാണ് എസ്.ബി.ഐ വിതരണം ചെയ്യാമെന്ന് സമ്മതിച്ചത്. എന്നാല്‍ ജില്ലയിലെ 45 ശാഖകളിലൂടെ ഇതുവരെ വെറും 51 കോടി രൂപ മാത്രമാണ് എസ്.ബി.ഐ വിതരണം ചെയ്തത്. കൃഷിയിറക്കുന്നതിന് മുന്‍പ് പകുതി തുകയെങ്കിലും കര്‍ഷകര്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം ബാങ്ക് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. എന്നാല്‍ ജില്ലാ സഹകരണ ബാങ്കും മറ്റ് പൊതുമേഖലാ ബാങ്കുകളും നല്ല സഹകരണമാണ് കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് 42 ശതമാനവും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും യഥാക്രമം 28ഉം 20ഉം ശതമാനം വായ്പകളും വിതരണം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam