
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്കാനിംഗിൽ ഗുരുതര പിഴവ്. വയറുവേദനയെ തുടർന്ന് സ്കാനിംഗ് നടത്തിയ ചെറുപ്പക്കാരൻെറ പരിശോധന ഫലത്തിൽ ഗർഭപാത്രം. കഴക്കൂട്ടം സ്വദേശിയായ ഷിഹാസിൻെറ സ്കാനിംഗ് റിപ്പോട്ടിലാണ് ഗുരുതര പിഴവ് കടന്നു കൂടിയത്. പിഴവ് ചൂണ്ടികാട്ടിയപ്പോള്‍ റിപ്പോർട്ട് ജീവനക്കാർ കീറികളഞ്ഞുവെന്ന് ഷിഹാസ് ആരോപിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്നാണ് ഷുഹാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. മൂത്രാശയ സംബന്ധമായ അസുഖമാണോയെന്ന് കണ്ടെത്താൻ ഡോക്ടർ സ്കാനിംഗിന് നിർദ്ദേശിച്ചു. സ്കാൻ ചെയ്ത ശേഷം റിപ്പോർട്ട് വൈകുമെന്ന് അറിയിച്ചു. ഗുളികയും മരുന്നുമെല്ലാം കഴിച്ച് വേദന മാറിയതിനാൽ തുടർ ചികിത്സക്ക് ഷിഹാസ് ആശുപത്രിയിലേക്ക് പിന്നീട് വന്നില്ല. കഴിഞ്ഞ ദിവസം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിൽ ഷിഹാസ് ചികിത്സക്കു പോകുന്നതിന് മുമ്പ് സ്കാനിംഗ് റിപ്പോർട്ടും വാങ്ങിയിരുന്നു.
റിപ്പോർട്ട് പരിശോധിച്ച ഡോക്ടറാണ് പിഴവ് ആദ്യം ശ്രദ്ധിച്ചത്. പേരും വയസ്സുമെല്ലാം ഷിഹാസിൻെറതാണെങ്കിലും ഗർഭാശയ സംബന്ധമായ രോഗ വിവരങ്ങളാണ് സ്കാനിംഗ് റിപ്പോർട്ടിലുള്ളത്. ഷിഹാസ് മെഡിക്കൽ കോളജിലെ സ്കാനിംഗ് വിഭാഗത്തിലെ പിഴവ് ചൂണ്ടികാട്ടിയപ്പോള്‍ ജീവനക്കാർ ആദ്യം തട്ടികയറിയതായി പറയുന്നു. പിന്നീട് സ്കാനിംഗ് റിപ്പോർട്ട് തിരുത്തി നൽകി. ഇത് ശരിയാണോയെന്ന് വ്യക്തമല്ല. ഷിഹാസിൻെറ റിപ്പോർട്ട് മറ്റാർക്കെങ്കിലും കൊടുത്തിട്ടുണ്ടോയെന്നുമറിയില്ല. ഷിഹാസിപ്പോള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലിസിലും പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam