
ബംഗളുരു: രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമായ കര്‍ണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം. നാളെ സുപ്രീം കോടതി വിധി വന്ന ശേഷം മാത്രം എം.എല്‍.എമാരെ കേരളത്തിലേക്ക് കൊണ്ടുപോകുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് ചില നേതാക്കള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ തിരക്കിട്ട കൂടിയാലോചനകളും മറ്റും നടന്നുവരികയാണ്. എംഎല്‍എമാരെ കൊച്ചിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും പ്രത്യേക വിമാനങ്ങള്‍ സജ്ജമാക്കുന്നുവെന്നും കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി യെദ്യുരപ്പക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാളത്തെ സുപ്രീം കോടതി വിധിയാണ് ഏറ്റവും നിര്‍ണ്ണായകം. വിധി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലമായാല്‍ എം.എല്‍.എമാരുടെ റിസോര്‍ട്ട് വാസത്തിന് അറുതിയാവും. വിധി ബി.ജെ.പിക്ക് അനുകൂലമെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കപ്പെട്ട 15 ദിവസങ്ങള്‍ വരെയും എം.എല്‍.എമാര്‍ മറുകണ്ടം ചാടാതെ ഇരുപാര്‍ട്ടികള്‍ക്കും സംരക്ഷിക്കേണ്ടി വരും. ഇതിനിടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, എം.എല്‍.എമാരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സന്നാഹങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷിത സ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് മാറാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ആലോചിച്ചത്. ബിഡദിയിലെ റിസോര്‍ട്ടിലാണ് ഇപ്പോള്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.
അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ്‍ വാദത്തിനൊടുവിലാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. രാത്രി പതിനൊന്ന് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടതിന് പിന്നാലെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗബെഞ്ചിനെ കോണ്‍ഗ്രസിന്‍റെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയത്.
കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ് വി കോണ്‍ഗ്രസിന് വേണ്ടി വാദിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബിജെപിയ്ക്ക് വേണ്ടിയും അര്‍ധരാത്രിയില്‍ കോടതിയിലെത്തി.മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാനോ ഗവര്‍ണറുടെ നടപടി റദ്ദാക്കാനോ തയ്യാറാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നടപടികള്‍ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam