
തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. കോണ്‍ഗ്രസിനോട് കടുത്ത നിലപാട് തുടരുന്നതിനിടെയാണ് മാണിയുടെ പ്രതികരണം. മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന വീരേന്ദ്രകുമാറുമായി കെഎം മാണി കോഴിക്കോട് കൂടിക്കാഴ്ച നടത്തി.
ബാര്‍കോഴ ഗൂഡാലോചനയേയും ബിജുരമേശിന്‍റെ മകളുടെ വിവാഹ നിശ്ചയത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തേയുമൊക്കെ ചൊല്ലി കോണ്‍ഗ്രസുമായി കേരളാകോണ്‍ഗ്രസ് എം കടുത്ത ഭിന്നതയിലാണ്. പ്രതിഷേധ സൂചകമായി നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ കേരളാകോണ്‍ഗ്രസ് എം ആലോചിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇക്കാര്യം തള്ളിക്കളയാതെയുള്ള മാണിയുടെ പ്രതികരണം.
കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് തുടരുന്നതിനിടെയാണ് മുന്നണിയില്‍ കലാപവുമായി നില്‍ക്കുന്ന ജെഡിയു നേതാവ് വീരേന്ദ്രകുമാറുമായി മാണി കൂടിക്കാഴ്ച നടത്തിയത്.മുന്നണിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന അഭിപ്രായം നേതാക്കള്‍ പങ്കുവച്ചതായാണ് സൂചന. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍പിച്ചുവെന്ന രൂക്ഷമായ വിമര്‍ശം ജെഡിയു ഉന്നയിച്ചിരുന്നു.
ചികിത്സക്കുശേഷം വിശ്രമിക്കുന്ന വീരേന്ദ്രകുമാറിന്‍റെ ക്ഷേമം അന്വേഷിക്കാനെത്തിയതാണെന്നായിരുന്നു കെ എം മാണിയുടെ പ്രതികരണമെങ്കിലും ചര്‍ച്ചാ വിഷയം മുന്നണിയിലെ പ്രശ്നങ്ങള്‍ തന്നെയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam