
ദില്ലി: രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഏവരും ഉറ്റുനോക്കുകയാണ്. കോണ്‍ഗ്രസിന്‍റെ കുതിപ്പാണ് സര്‍വ്വെഫലങ്ങള്‍ വിളിച്ചുപറയുന്നത്. അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നില്‍ നിന്നുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസിന് മുതല്‍കൂട്ടാകുന്നുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.
മോദിയെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള നേതാവായി രാഹുല്‍ മാറിക്കഴിഞ്ഞെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ മുന്‍ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഹന്‍സ് രാജ് ഭരദ്വാജിന് അങ്ങനെയൊരു അഭിപ്രായമില്ല. ഇത്രയും കാലത്തിനിടെ രാഹുല്‍ നേതൃശേഷി കാട്ടിയിട്ടില്ലെന്നാണ് ഒന്നാം യുപിഎ കാലത്തെ നിയമമന്ത്രിയുടെ പക്ഷം. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധി ഒരു നേതാവായി പോലും താന്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് ഭരദ്വാജ് പറഞ്ഞത്. അധികാരസ്ഥാനം ലഭിക്കുമ്പോള്‍ ഇക്കാര്യം രാഹുല്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാഹുല്‍ ഇപ്പോള്‍ പലതും പഠിക്കുന്നുണ്ട്. പൊതു സമൂഹം അദ്ദേഹത്തെ അംഗീകരിക്കുമ്പോള്‍ മാത്രമേ രാഹുല്‍ ഒരു നല്ല നേതാവാകുവെന്നും ഭരദ്വാജ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam