കരോള്‍ സംഘത്തിന് നേരെ നടന്ന ആക്രമണം; കോൺഗ്രസിന്‍റെ പ്രതിഷേധമാർച്ചിൽ സംഘർഷം

By Web TeamFirst Published Jan 4, 2019, 1:59 PM IST
Highlights

കോട്ടയം പാത്താമുട്ടം സെന്‍റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ ലോങ് മാര്‍ച്ചില്‍ സംഘര്‍ഷം.  ലാത്തിച്ചാര്‍ജില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രസാദ് വെട്ടിപ്പുറത്തിന്  പരിക്കേറ്റു.

കോട്ടയം: കോട്ടയം പാത്താമുട്ടം സെന്‍റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ ലോങ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് മുന്നിലേക്ക് വന്നതിനാണ് പ്രവര്‍ത്തകര്‍ പ്രകോപിതരായത്. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രസാദ് വെട്ടിപ്പുറത്തിന്  പരിക്കേറ്റു. 

പരുത്തുംപാറ കവലയിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. 

ഡിസംബർ 23നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കരോള്‍ സംഘത്തെ ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത്. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ഇവരെ ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ 23നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളുൾപ്പെടെ 43 പേരടങ്ങുന്ന കരോൾ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളിൽ കയറിയപ്പോൾ ഒരു സംഘം ഇവർക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെ‍‍ൺകുട്ടികളെ ഉപദ്രവിച്ചു. നഗ്നത പ്രദർശിപ്പിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പള്ളി ഭാരവാഹികളുടെ ആരോപണം. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 50 തോളം ഡിവൈഎഫ്ഐ പ്രവർത്തകർ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നു പള്ളി ഭാരവാഹികൾ പറയുന്നു.

പരിസരത്തെ നാലു വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവർക്കു പരുക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകർത്തു. പള്ളിക്കു നേരെയയും കല്ലേറുമുണ്ടായി. കൂട്ടമണിയടിച്ചതോടെയാണ് അൻപതോളം വരുന്ന അക്രമികൾ പിരിഞ്ഞുപോയത്. സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ ഏഴ് പേരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. പത്താമുട്ടത്ത് കയറരുതെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു.

click me!