ജമ്മു-കശ്മീരില്‍ കോൺഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ്-പിഡിപി സഖ്യം; അൽത്താഫ് ബുഖാരി മുഖ്യമന്ത്രിയാകും

Published : Nov 21, 2018, 04:40 PM ISTUpdated : Nov 21, 2018, 07:06 PM IST
ജമ്മു-കശ്മീരില്‍ കോൺഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ്-പിഡിപി സഖ്യം; അൽത്താഫ് ബുഖാരി മുഖ്യമന്ത്രിയാകും

Synopsis

ബിജെപിയെ മാറ്റി നിർത്താന്‍ മഹാസഖ്യവുമായി മറ്റ് എല്ലാ പാര്‍ട്ടികളും ഒന്നിക്കുന്ന സാഹചര്യമാണ് ജമ്മു കാശ്മീരില്‍ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടികള്‍ രൂപീകരിച്ച കാലം മുതല്‍ ബദ്ധവൈരികളാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും

ദില്ലി: ബി.ജെ.പിക്കെതിരെ ജമ്മു-കശ്മീരിൽ മഹാസഖ്യം. പിഡിപി, നാഷണൽ കോണ്‍ഫറൻസ്, കോണ്‍ഗ്രസ് പാര്‍ടികൾ കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാൻ ധാരണയായി. പിഡിപിയുടെ അൽത്താഫ് ബുക്കാരി മുഖ്യമന്ത്രിയാകും. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അസാധാരണ രാഷ്ട്രീയ നീക്കത്തിനാണ് ജമ്മുകശ്മീര്‍ സാക്ഷിയാകുന്നത്. ബദ്ധവൈരികളായ പിഡിപിയും നാഷണൽ കോണ്‍ഫറൻസും കോണ്‍ഗ്രസ് സഹകരണത്തോടെ ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നു. 

മൂന്ന് പാര്‍ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാൻ ഗവര്‍ണര്‍ സത്യപാൽ മാലികിനെ കണ്ട് അവകാശ വാദം ഉന്നയിച്ചു. പ്രമുഖ വ്യവസായികൂടിയായ പിഡിപി നേതാവ് അൽത്താഫ് ബുക്കാരിയെ മുഖ്യമന്ത്രിയാക്കാനും ധാരണയായി. 87 അംഗ ജമ്മുകശ്മീര്‍ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. പിഡിപിയും, നാഷണൽ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേരുമ്പോൾ 55 അംഗങ്ങളുടെ പിന്തുണയാകും. ബി.ജെ.പിക്ക് 25 അംഗങ്ങൾ മാത്രമേ ഉള്ളു. ബിജെപിക്കെതിരെയുള്ള സഖ്യസര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിയാകുന്ന അൽത്താഫ് ബുക്കാരി സ്ഥിരീകരിച്ചു. 

ഈദ് ദിനത്തിലെ വെടിനിര്‍ത്തൽ പിൻവലിച്ച കേന്ദ്ര തീരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തോടെയാണ് കഴിഞ്ഞ ജൂണിൽ ബിജെപി-പിഡിപി സര്‍ക്കാര്‍ നിലംപതിച്ചത്. ബിജെപി പിന്തുണ പിൻവലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെക്കുകയായിരുന്നു. ഇതോടെ നിലവിൽ വന്ന ഗവര്‍ണര്‍ ഭരണം ആറാം മാസത്തിലേക്ക് കടക്കുമ്പോഴാണ് നിര്‍ണായക രാഷ്ട്രീയ നീക്കം ഉണ്ടായത്. 

ഗവര്‍ണര്‍ ഭരണം ആറുമാസം പൂര്‍ത്തിയാക്കിയാൽ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നിലവിൽ വരും. അതിനായി കേന്ദ്രം നടത്തിയ നീക്കം കൂടിയാണ് കോണ്‍ഗ്രസ്-എൻസി-പിഡിപി ധാരണയോടെ തകര്‍ന്നത്. പാക്കിസ്ഥാനുമായി ചേര്‍ന്നുള്ള കോണ്‍ഗ്രസ്-പിഡിപി ഗൂഡാലോചനയാണ് സഖ്യനീക്കമെന്ന് ബി.ജെ.പി പ്രതികരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ
വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ