
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയത്.
നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാലത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. 10 കെഎസ്ആര്‍ടിസി ബസുകളും 13 പൊലീസ് വാഹനങ്ങളും നിരവധി മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തതിന് പൊലീസ് സംഭവസ്ഥലത്തും നിന്നും അറസ്റ്റ് ചെയ്ത ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും ഇവര്‍ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ വനിതാമാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റിയിരുന്നു. പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam