
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഷുഹൈബ് കൊല്ലപ്പെട്ട അതേ സമയത്ത് തന്നെ സിപിഎം ബോംബ് സ്ഫോടനം നടത്തിയെന്ന് പിതാവ് സിപി മുഹമ്മദ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഷുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ അതില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നാണ് സിപിഎമ്മും എ.എന്‍.ഷംസീര്‍ എംഎല്‍എയും പറഞ്ഞത്. ഷുഹൈബിന്‍റെ കൊലയാളികള്‍ക്ക് ഇപ്പോഴും പാര്‍ട്ടിയുടെ സഹായം ലഭിക്കുന്നുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട അതേദിവസം അതേസമയം ബോംബ് പൊട്ടിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ഷുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ അത് അവസാനത്തെ മനുഷ്യക്കുരുതിയാവും എന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍ അതിപ്പോഴും തുടരുകയാണ് എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന് ജനങ്ങള്‍ ആണ് ആലോചിക്കേണ്ടത്.
പാര്‍ട്ടി നല്‍കുന്ന സംരക്ഷണമാണ് കൊലയാളികളെ സൃഷ്ടിക്കുന്നത്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആദ്യം പറയും, കൊലയാളികളെ പുറത്താക്കിയെന്ന് പിന്നെ പറയും, പ്രതികള്‍ ജയിലായാല്‍ പാര്‍ട്ടി തന്നെ ജാമ്യത്തിലെടുക്കും വക്കീലിനെ വച്ച് വാദിക്കും ജാമ്യം വാങ്ങി കൊടുക്കും ജാമ്യത്തില്‍ പ്രതികള്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും.
ഷുഹൈബിന്‍റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് വേണ്ടിയുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ ഈ നിമിഷം കോണ്‍ഗ്രസ് പാര്‍ട്ടി കൂടെ നിന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണം. എന്‍റെ മകനെ എന്തിന് കൊന്നെന്ന് എനിക്ക് ഇനിയും പിടികിട്ടിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam