സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതൽ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. സമയം ഏകീകരിക്കുന്നതിൽ പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നുവെന്ന് എംബി രാജേഷ് പറഞ്ഞു
കണ്ണൂര്‍: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതൽ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. പുതിയ തീരുമാനമല്ലെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകള്‍ക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകള്‍ക്ക് കൂടി നടപ്പാക്കികൊണ്ട് സമയം ഏകീകരിച്ചതാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് ഫയൽ നീക്കത്തെക്കുറിച്ച് അറിയമായിരുന്നു. പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു. മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോള്‍ കൂടുതൽ കാര്യങ്ങള്‍ പറയുന്നില്ല. ഫയൽ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്. അല്ലെങ്കിൽ ഒക്ടോബറിൽ തന്നെ പുറത്തുവരുമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളുടെ പരിധിയിലുള്ള ബാറുകള്‍ക്ക് മാത്രം രാവിലെ പത്തുമുതൽ രാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതി നൽകിയത് വിവേചനത്തിന് കാരണമാകുന്നുവെന്ന് മറ്റു ബാറുടമകളടക്കം പരാതി ഉന്നയിച്ചിരുന്നു. സമയം ഏകീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്. വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് എല്ലാ ബാറുകളുടെയും സമയം ഏകീകരിക്കാൻ തീരുമാനിച്ചത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ബാറുകളുടെ സമയക്രമം കൂടി കണക്കിലെടുത്താണ് തീരുമാനം. കര്‍ണാടകയിൽ രാവിലെ രാവിലെ പത്തു മുതൽ അര്‍ധരാത്രി 12വരെയും ബെംഗളൂരുവിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒരു മണിവരെയുമാണ് ബാറുകള്‍ക്ക് അനുമതി. കര്‍ണാടകയിൽ നാലു ലക്ഷം മുതൽ പത്തുലക്ഷം വരെ പല സ്ലാബുകളിലായാണ് ബാര്‍ ലൈസന്‍സ് ഫീ. തമിഴ്നാട്ടിൽ 12 മണിക്കൂറാണ് ബാറുകളുടെ പ്രവര്‍ത്തന സമയം.
പഞ്ചനക്ഷത്ര ബാറുകള്‍ക്ക് അവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ആന്ധ്രയിൽ പത്തു മുതൽ രാത്രി 12വരെയാണ് പ്രവര്‍ത്തന സമയം. വ്യവസായമെന്ന നിലയി. മറ്റു സംസ്ഥാനങ്ങളുടെ സമയം കൂടി താരതമ്യം ചെയ്താണ് കേരളത്തിലെ സമയം ഏകീകരിച്ചത്. മറ്റു സംസ്ഥാനങ്ങളേക്കാൽ ഉയര്‍ന്ന ഫീസാണ് ലൈസന്‍സിനായി കേരളം ഈടാക്കുന്നത്. 35 ലക്ഷമാണ് ലൈസന്‍സ് ഫീസ്. ഉയര്‍ന്ന ഫീസ് വാങ്ങിയിട്ടും കടുത്ത നിയന്ത്രണമെന്ന പരാതി ഏറെക്കാലമായിട്ടുണ്ട്. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് അഞ്ചു ലക്ഷം ഫീസ് അടച്ചാൽ പുലര്‍ച്ചെ മൂന്നുമണിവരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നേരത്തെ ടൂറിസം മേഖലയിൽ നൽകിയിരുന്നു. ഇതടക്കമാണ് എല്ലാ ബാറുകള്‍ക്കുമായി ഏകീകരിച്ചതെന്നും പുതിയ തീരുമാനമല്ലെന്നും എംബി രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പ്
ഇടത് പക്ഷ സർക്കാരിന്‍റെ മദ്യ നയവുമായി യോജിച്ചു പോകുന്നതാണ് ഈ നിലപാട്. മദ്യ വർജ്ജനമാണ് സര്‍ക്കാര്‍ നിലപാടെന്നും മദ്യനിരോധനമല്ല നയമെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഗുജറാത്ത് അനുഭവം പറഞ്ഞു, താമസിച്ച ഹോട്ടലിലിൽ മദ്യം സുലഭമായിരുന്നുവെന്നാണ് പറഞ്ഞത്. അതിനാൽ തന്നെ ബാറുകള്‍ ഒരു മണിക്കൂർ നേരത്തെ അടച്ചാൽ മദ്യ വർജ്ജനം നടക്കുമോ? പ്രതിപക്ഷ നേതാവി ന്റെ നിലപാട് ഇരട്ടതാപ്പാണെന്നും വിവാദമുണ്ടാക്കി സർക്കാർ തീരുമാനം എടുക്കുമായിരുന്നില്ലെന്നും എംബി രാജേഷ് പറഞ്ഞു. രാഷ്ട്രീയമായി ആശയവിനിമയം നടന്നിട്ടുണ്ട് . പൊതുവെ എല്ലാവർക്കും തീരുമാനത്തോട് യോജിപ്പായിരുന്നു.എൽ ഡി എഫിൽ ആലോചിക്കേണ്ടവരുമായി ആലോചിച്ചിട്ടുണ്ട്. വിവാദം ഉണ്ടാക്കില്ലെന്ന സൂചന പ്രതിപക്ഷം തന്നിരുന്നു. കെസിബിസി ഇനി പ്രതിപക്ഷവുമായി സംസാരിക്കട്ടെ. സഭകളുടെ എതിർപ്പ് എത്രത്തോളം പോകുമെന്ന് നോക്കാം. ആരൊക്കെ എന്തൊക്കെ പറയുമെന്ന് നോക്കാം. തെരഞ്ഞെടുപ്പ് കണ്ടിട്ടെന്ന് കത്തോലിക്ക സഭ പറഞ്ഞത് സർക്കാരിനെ പറ്റിയാവില്ലെന്നും ഇസ്രായേൽ പലസ്തീനെ കൈകാര്യം ചെയ്തത് പോലെ ആണ് മാധ്യമങ്ങളെ സർക്കാരിനോട് ഇടപെടുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

