തിരുവനന്തപുരം: ലൈഗിംക അതിക്രമത്തിന് ഗോവയിൽ ഏര്യാ സെക്രട്ടറി അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം ജില്ലാ നേതൃത്വം. അതേ സമയം റിമാൻഡിൽ കഴിയുന്ന വിനോദ് കഴിഞ്ഞ ദിവസം ചില പ്രാദേശിക നേതാക്കളെ ഫോണിൽ വിളിച്ചു. ഗൂഡാലോചനയുണ്ടെന്നാണ് വിനോദുമായുള്ള അടുപ്പമുള്ളവർ ആരോപിക്കുന്നത്.
മംഗലപുരം ഏര്യാ സെക്രട്ടറി വിനോദിൻറെ അറസ്റ്റിനെ കുറിച്ച് അന്വേഷിച്ചുവരുന്നതേയുള്ളൂവെന്നാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞത്. മറ്റ് സിപിഎം നേതാക്കളും ഇതേ കാര്യമാണ് പറയുന്നത്. ചികിത്സക്കായി പാർടിയിൽ നിന്നും ഒരാഴ്ചത്തെ അവധി വിനോദ് എടുത്തിരുന്നു. ഗോവയിൽ പോയതിനെ കുറിച്ചുപോലും അറിയില്ലെന്നാണ് ജില്ലാ-പ്രാദേശിക നേതാക്കള്‍ പറയുന്നത്.
വ്യക്തമായ വിവരം ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് നേതൃത്വത്തിൻറെ നിലപാട്. അതേ സമയം റിമാൻഡിൽ കഴിയുന്നതായി മഡ്ഗാവ് പൊലീസ് പറയുന്ന വിനോദ് കഴക്കൂട്ടെ ചില സുഹൃത്തുക്കളെ രാവിലെ ഫോണിൽ വിളിച്ചിരുന്നു. തന്നെ കുടുക്കിയതായി വിനോദ് പറഞ്ഞുവെന്നാണ് സുഹൃത്തുക്കള്‍ നൽകുന്ന വിവരം.
വൈകാത മടങ്ങിയെത്തി കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും വിനോദുമായി അടുപ്പമുള്ളവർ പറയുന്നു. കൊല്ലം സ്വദേശിയായ സ്ത്രീക്ക് പോർച്ചുസ് പാസ്പോർട്ട് തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകിയ ഗോവിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് മഡ്ഗാവ് പൊലീസിൻറെ കേസ്. വിദേശത്തു ജോലി ചെയ്തിരുന്ന സ്ത്രീ ഇപ്പോള്‍ തലസ്ഥാനത്താണ് താമസം. ഇവർ തമ്മിൽ ഒന്നരമാസത്തെ പരിചയം മാത്രമ ഉള്ളുവെന്ന് പൊലീസ് പറയുന്നു.