ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. അലി ലാരിജാനിക്കും ഗുലാം റെസ സുലൈമാനിക്കും പിന്നാലെയാണിത്. സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലും ഇസ്രയേലിലും ഇറാൻ ആക്രമണം തുടരുകയാണ്.
ടെഹ്റാൻ: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെയും വധിച്ചെന്ന അവകാശ വാദവുമായി ഇസ്രയേൽ. രണ്ട് ദിവസത്തിനിടെ വധിക്കുന്ന മൂന്നാമത്തെ ഉന്നത നേതാവാണ് ഇസ്മായിൽ ഖാത്തിബ്. ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവൻ ഗുലാം റെസ സുലൈമാനിയെയും കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ വധിച്ചിരുന്നു. അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാന്റെ ആക്രമണം തുടരുകയണ്. ഖത്തറിലും യുഎഇയിലും പെരുന്നാളിന് ഈദ് നമസ്ക്കാരം പള്ളികളിൽ മാത്രമാക്കി ചുരുക്കി.
അലി ലാരിജാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ഇല്ലാതായത്. ഇസ്ലാമിക വിപ്ലവം മുതൽ സ്വാധീനശേഷിയായ, കൊല്ലപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിൽ അയത്തുള്ള അലി ഖമേനി പകരം ചുമതലകളേൽപ്പിച്ചയാൾ. ഖമേനി വധിക്കപ്പെട്ട് തൊട്ടടുത്ത മിനിട്ടുകളിൽ തന്നെ എതിരാളികൾ പോലും അമ്പരന്ന വിധം പ്രത്യാക്രമണം തൊടുക്കാൻ കഴിയും വിധം ഇറാനിൽ ആജ്ഞാ ശക്തിയുണ്ടായിരുന്ന, ഇറാന്റെ ആണവ നയത്തെയും ചർച്ചകളിലെ നിലപാടിനെയും കരുത്തുള്ളതാക്കി മിനുക്കിയെടുത്തയാളായിരുന്നു അലി ലാറിജാനി. ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടു. ഒരാൾക്ക് ചുറ്റും പടുത്തുയർത്തിയതല്ല ഇറാനെന്നാണ് ലാറിജാനിയുടെ മരണത്തോടെ ഇറാന്റെ അനൗദ്യോഗിക പ്രതികരണം. ഇതോടൊപ്പമാണ് ഹോർമൂസ് കടലിടുക്കിനോട് ചേർന്ന ഇറാന്റെ മിസൈൽ കേന്ദ്രം അമേരിക്ക ആക്രമിച്ചത്. ഭൂമിക്കടിയിലെ ലക്ഷ്യങ്ങൾ തകർക്കാൻ 5000 പൗണ്ട് ബോംബുകൾ വർഷിച്ചെന്നാണ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടത്. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത് കടുത്ത ആക്രമണമാണ്. നിരവധി പേർക്ക് പരിക്കേറ്റു.
ഇതിനിടയിൽ കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായ യുഎസ്എസ് ജെറാൾ ഫോർഡ് ഗ്രീക്ക് തീരത്തേക്ക് മടങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങളിലും ഇറാന്റെ ആക്രമണം നടന്നു. യുഎഇയിൽ, ദുബായിലേക്ക് നടന്ന ആക്രമണങ്ങളെ എല്ലാം പ്രതിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങളിൽ കൊല്ലപ്പട്ടവരുടെ പേരുകൾ യുഎഇ പുറത്തു വിട്ടു. സുരക്ഷ കണക്കിലെടുത്താണ് പെരുന്നാൾ പ്രാർത്ഥനകൾ പള്ളികൾക്കുള്ളിൽ മാത്രമാക്കി യുഎഇയും ഖത്തറും ചുരുക്കിയത്. ഈദ് ഗാഹുകളും തുറന്ന സ്ഥലത്തെ പ്രാർത്ഥനകളും ഉണ്ടാകില്ല.



