
കൽപറ്റ: വയനാട്ടിലെ മുതിർന്ന നേതാവ് എവി ജയനെതിരെ സിപിഎം ജില്ല കമ്മിറ്റി. എ വി ജയന്റെ പരസ്യ പ്രതികരണം പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കുന്നതാണെന്നും നടപടി സംഘടനാവിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണെന്നും ജില്ല കമ്മറ്റി കുറ്റപ്പെടുത്തി. മാധ്യമങ്ങൾക്ക് പാർട്ടിയെ അപമാനിച്ച് ആഘോഷിക്കുവാൻ അവസരം നൽകുന്ന നിലപാട് പാർട്ടി രീതിയല്ല. എവി ജയനെതിരായ നടപടികളിൽ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ ജിഷ്ണു ഷാജി, എ എം പ്രസാദ് എന്നിവരും പരസ്യ പ്രതികരണത്തിലൂടെ അച്ചടക്ക ലംഘനം നടത്തി എന്നും വിമർശനമുണ്ടായി. വയനാട്ടിലെ സിപിഎമ്മിൽ വിഭാഗീയത എന്ന നിലയിൽ നടത്തുന്ന മാധ്യമപ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
അതേ സമയം, നടപടിക്ക് പിന്നാലെ എ വി ജയനുമായി സിപിഎം നേതാക്കൾ ചർച്ച നടത്തിയിരുന്നു. മന്ത്രി ഒ ആർ കേളു, സി കെ ശശീന്ദ്രൻ എന്നിവരാണ് എ വി ജയനുമായി ചർച്ച നടത്തിയത്. തരംതാഴ്ത്തൽ നടപടിക്ക് ശേഷം ഉണ്ടായ പൊട്ടിത്തെറിക്കും നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിനും പിന്നാലെ ആണ് നീക്കം. തരം താഴ്ത്തിയ നടപടിക്കെതിരെ എ വി ജയൻ ഇന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുമെന്നും അറിയിച്ചിരുന്നു.
കർഷക സംഘം ജില്ലാ പ്രസിഡന്‍റും പുൽപ്പള്ളി സി പി എം ഏരിയ കമ്മിറ്റി അംഗവുമായ എ വി ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരം താഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷനെ വച്ച സി പി എം, അന്വേഷണ റിപ്പോർട്ടിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു. പുൽപ്പറ്റി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. വയനാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചേരി തിരിവാണ് നടപടിയിലേക്ക് നയിച്ചതെന്ന് വിമർശനമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam