
തിരുവനന്തപുരം: ബാലഭാസ്കറിന്റെ രണ്ട് വയസ്സുകാരിയായ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്കരിച്ചു. ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്കാരം. മകൾ മരിച്ച വിവരം ഇവർ ഇരുവരും അറിഞ്ഞിട്ടില്ല. ഇന്നലെ ബോധം തെളിഞ്ഞപ്പോൾ അമ്മ ലക്ഷ്മി കുഞ്ഞിനെ തിരക്കിയതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബാലഭാസ്കറിന് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. ഇരുവരെയും കാണിച്ചതിന് ശേഷം മാത്രം കുഞ്ഞിനെ സംസ്കരിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ബന്ധുക്കൾ തീരുമാനം മാറ്റുകയായിരുന്നു. എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്.
തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ചാണ് അപകടത്തിൽ പെട്ടത്. മകൾ തേജസ്വിനി ബാല ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. നട്ടെല്ലിനും എല്ലുകൾക്കും പരിക്കേറ്റ ബാലഭാസ്കറും ഭാര്യയും ഇപ്പോഴും വെന്റിലേറ്ററിലാണ്. ഡ്രൈവർ അർജ്ജുൻ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. കാറിന്റെ മുൻസീറ്റിലായിരുന്നു ബാലഭാസ്കറും മകളും ഇരുന്നിരുന്നത്. അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ആദ്യം പുറത്തെടുത്തത് കുഞ്ഞിനെയായിരുന്നു. പൊലീസ് വാഹനത്തിൽ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബാലഭാസ്കറും ലക്ഷ്മിയും വെന്റിലേറ്ററിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ തന്നെയാണ് തേജസ്വനി ബാലയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും തേജസ്വിനി ബാല ജനിക്കുന്നത്. തൃശൂർ വടക്കുന്നാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ അനുമാനം.
ആശുപത്രിയിൽ കഴിയുന്ന ബാലഭാസ്കറിന്റെ ആരോഗ്യ നിലയെക്കുറിച്ച് അറിയാൻ മെഡിക്കൽ ബുള്ളറ്റിൻ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. സമൂഹത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബാലഭാസ്കറിന്റെ ആരോഗ്യത്തെ സംബന്ധിച്ച് അനേവഷണങ്ങൾ വരുന്നത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം. ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam