യുവാവിനെ ഡിവൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ

By Web TeamFirst Published Nov 7, 2018, 5:18 PM IST
Highlights

നെയ്യാറ്റിൻകര കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ . റൂറൽ എസ്പി ഡിജിപിക്ക് ശുപാർശ നൽകി. ഡിവൈഎസ്പി ഹരികുമാറിന്‍റെ പാസ്പോർട്ട് കണ്ടെത്താൻ പൊലീസ് നീക്കം . 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ. റൂറല്‍ എസ്പി ഡിജിപിക്ക് ശുപാര്‍ശ നല്‍കി. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാൽ ക്രൈംബ്രാ‌ഞ്ച് അന്വേഷണമാണ് ഉചിതമെന്നാണ് ശുപാര്‍ശ.  ഡിവൈഎസ്പി ഹരികുമാറിന്‍റെ പാസ്പോര്‍ട്ട് കണ്ടെത്താന്‍ പൊലീസ് നീക്കം. ഹരികുമാറിനെ കണ്ടെത്തനായി ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും. 

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തെ തുടർന്ന് സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി ഡിവൈഎസ്പി കൊലപ്പെടുത്തിയത്. കൊടങ്ങാവിളയിൽ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. 

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. 

ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്. 

click me!