പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഇറക്കുമതി തീരുവ ഇന്ത്യ കൂട്ടി. 200 ശതമാനമായാണ് ഇറക്കുമതി തീരുവ കൂട്ടിയത്.
ദില്ലി: സൗഹൃദ രാഷ്ട്ര പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കൂട്ടി. 200 ശതമാനമാണ് കസ്റ്റംസ് തീരുവ കൂട്ടിയത്. നേരത്തെ പാക്കിസ്ഥാന് നല്‍കിയ പ്രത്യേക സൗഹൃദ രാഷ്ട്രപദവി ഇന്ത്യ എടുത്തു കളഞ്ഞിരുന്നു. ഇതോടെ ആ രാജ്യത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള നികുതിയിളവുകള്‍ ഇല്ലാതെയായി. ഇതിന് പിറകേയാണ് ഇപ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവയേക്കാള്‍ ഇരട്ടിതുക ഇന്ത്യ പാക്കിസ്ഥാനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച് വ്യാപാരബന്ധത്തിന് ഇളവുകൾ നൽകുന്ന 'സൗഹൃദരാജ്യ'പദവി ഇന്ത്യ റദ്ദാക്കിയത്. ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷമാണ് പാകിസ്ഥാനുള്ള 'സൗഹൃദരാജ്യപദവി' (Most Favoured Nation) പദവി റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
Also Read: വ്യാപാരത്തിൽ പാകിസ്ഥാൻ 'സൗഹൃദരാജ്യ'മല്ലാതാകുമ്പോൾ: പാക് സാമ്പത്തിക വ്യവസ്ഥയെ ഇത് എങ്ങനെ ബാധിക്കും?