
ഭുവനേശ്വർ: ഒഡീഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഹെലിപാഡിന് സൗകര്യം ഒരുക്കുന്നതിനായി ആയിരക്കണക്കിന് മരങ്ങൾ വെട്ടിനശിപ്പിച്ചതായി പരാതി. ഒഡീഷയിലെ ബലാൻഗിർ ജില്ലയിലാണ് ഹെലികോപ്ടർ ഇറക്കുന്നതിന് വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചത്. ജനുവരി 15നാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്.
അനുമതി ലഭിക്കാതെയാണ് മരങ്ങൾ വെട്ടിയതെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ബലാൻഗിർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സമീർ സത്പതി പറഞ്ഞു. വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കെടുക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേയുടെ കീഴിലുള്ള സ്ഥലമായതിനാൽ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു.
അതേ സമയം സംഭവത്തിൽ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രിയും മുതിർന്ന് ബി ജെ പി നേതാവുമായ ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഭയക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യിലെടുത്ത് ദുരുപയോഗം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത ദിവസം സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി പടിഞ്ഞാറന്‍ ഒഡീഷയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കും. ശേഷം, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയും ചില പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam