മതനിന്ദ ആരോപിച്ച് ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യയുടെ ആവശ്യം.
ദില്ലി: മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിലുള്ള ആശങ്ക ഇന്ത്യ ബംഗ്ലാദേശിലെ അറിയിച്ചു. ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം എന്ന് ഇന്ത്യ. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലേക്ക് തള്ളിക്കയറാൻ ആരും ശ്രമിച്ചില്ലെന്നും വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലെ കൊലപാതകത്തിൽ ചെറിയൊരു സംഘം പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ചില ബംഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൽ ആണ് വിഷയത്തിൽ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് ചില ബംഗ്ലാദേശ് മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ട്. ഡിസംബർ 20ന് ഏകദേശം 20–25 യുവാക്കൾ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ മുന്നിൽ ഒത്തുകൂടി. ഇവർ പ്രതിഷേധിക്കുകയും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുകയും മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമ്മീഷന്റെ സുരക്ഷാ വേലി ലംഘിക്കാൻ ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് സംഘം കുറച്ച് മിനിറ്റുകൾക്കകം പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ഇതിന്റെ തെളിവുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വരെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ചാണ് ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. മൈമെൻസിംഗിലെ വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ദിപു ചന്ദ്ര ദാസിനെയാണ് വ്യാഴാഴ്ച രാത്രി ഇസ്ലാമിനെ അപമാനിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ശരീരം മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി. അതേസമയം, ഒസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിന് നീതി ആവശ്യപ്പെട്ട് അക്രമാസക്തരായ പ്രതിഷേധക്കാർ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ആൾക്കൂട്ട കൊലപാതകത്തെ അപലപിക്കുകയും നടപടിക്ക് ഉത്തരവിടുകയും ചെയ്തു. എന്നാൽ, സർക്കാരിൽ നിന്ന് ആരും ഉറപ്പ് നൽകിയിട്ടില്ലെന്ന് പിതാവ് രവിലാൽ ദാസ് പറഞ്ഞു. തന്റെ മകന്റെ കൊലപാതക വാർത്ത ആദ്യം അറിഞ്ഞത് ഫേസ്ബുക്കിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.


