
തൃശൂര്‍ ജില്ലയില്‍ ജലവിഭവവകുപ്പിന്റെ പ്രോജക്ട് രണ്ടില്‍ ഉള്‍പ്പെട്ട ഡാമുകളില്‍ ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് പഴയന്നൂരിലെ ചീരക്കുഴി ഡാമിനാണ്. അഞ്ച് പഞ്ചായത്തുകളിലെ കാർഷികാവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച ഡാമിന് പതിനാല് കോടി രൂപയുടെ നഷ്‍ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍.
ഗായത്രിപ്പുഴ നിറഞ്ഞൊഴുകിയപ്പോഴാണ് പഴയന്നൂരിനടുത്തുള്ള ചീരക്കുഴി ഡാമിന്റെ എട്ട് ഷട്ടറുകളും തകർന്നത്. വലിയ മരങ്ങളടക്കം ഒഴുകി ഡാമിലെത്തിയതാണ് ഷട്ടറുകൾ തകരാറിലാകാൻ കാരണം. ഡാമിൽ നിന്ന് കനാൽ ആരംഭിക്കുന്ന ഭാഗവും ഒഴുകിപ്പോയി. ഡാമിനോട് ചേർന്നുള്ള പുഴയുടെ സംരക്ഷണഭിത്തിയും സമീപത്തെ റോഡുകളും പൂർണ്ണമായും തകർന്ന നിലയിലാണ്.
പുഴയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിന്റെ ഉയരവും വർദ്ധിപ്പിക്കേണ്ടി വരും. ചേലക്കര നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ കാർഷികാവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച പദ്ധതിയാണ് കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തകരാറിലായത്. 987 ഹെക്ടർ നെൽക്കൃഷിയെ പ്രശ്നം ബാധിക്കാതിരിക്കാൻ താത്കാലിക സംവിധാനം ജലവിഭവവകുപ്പ് ഒരുക്കും
സാങ്കേതിക വിദഗ്ധരെത്തി ഡാമിന് ബലക്ഷയമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടൻ തുടങ്ങാനാകുമെന്നാണ് ജലവിഭവവകുപ്പിന്റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam